(moviemax.in) നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ ശക്തമായ നിലപാടുമായി പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാർ രംഗത്ത്. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് രഞ്ജു ഇൻസ്റ്റഗ്രാമിലൂടെ ആഹ്വാനം ചെയ്തു. മനുഷ്യത്വം തൊട്ടുതീണ്ടാത്തവർ ഭരിക്കാൻ വരരുതെന്നും അവർ കുറിച്ചു. മനുഷ്യന്റെ മനസ്സ് കാണാൻ കഴിയാത്ത ഇത്തരം ആളുകൾ അധികാരത്തിൽ വരുന്നത് അപകടമാണെന്നും രഞ്ജു രഞ്ജിമാർ കൂട്ടിച്ചേർത്തു.
''കേരളത്തിലെ വിവരം ഉള്ള ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റികളേ, ദയവു ചെയ്ത് നിങ്ങൾ എന്തിന്റെ പേരിൽ ആണെങ്കിലും ഈ പാർട്ടിക്ക് നിങ്ങളുടെ വോട്ട് നൽകരുത്. നാളെ ഒരു പക്ഷെ എന്നെ ഇല്ലാണ്ടാക്കിയേക്കാം, എന്നെ തേജോവധം ചെയ്തേക്കാം. മനുഷ്യന്റെ മനസ് കാണാൻ കഴിയാത്ത ഇത്തരം ആൾക്കാർ ഇവിടെ ഭരിക്കാൻ വരരുത്. എന്ത് വന്നാലും നേരിടും. കൊന്നോളും'', എന്നാണ് 'നോ ട്രാൻസ് വോട്ട് ടു ബിജെപി' എന്ന പോസ്റ്റർ പങ്കുവെച്ചുകൊണ്ട് രഞ്ജു രഞ്ജിമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുൻപേ തന്നെ കേരളത്തിൽ നിന്നും സീമ വിനീത് ഉൾപ്പെടെയുള്ള ചില ട്രാൻസ് വ്യക്തിത്വങ്ങൾ ബിജെപിയിൽ ചേർന്നിരുന്നു. സീമ വിനീത്, ഭരതനാട്യം കലാകാരിയായ അദ്രിജ, ശ്രീക്കുട്ടി നമി തുടങ്ങി ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള പതിനഞ്ച് പേരാണ് ബിജെപിയിൽ അംഗത്വം എടുത്തത്. ''ബിജെപി വന്നാൽ കേരളത്തിന്റെ ചരിത്രം തന്നെ മാറും, നമ്മൾ ആഗ്രഹിക്കുന്ന തരത്തിലേക്ക് കേരളം എത്തും '', എന്ന തരത്തിലുള്ള നിലപാടാണ് സീമ വിനീത് സ്വീകരിച്ചിട്ടുള്ളത്. ബിജെപിയുടെ ഘടകകക്ഷിയായ എൻഡിയുടെ സ്ഥാനാർത്ഥി പട്ടികയിലും ഭൂരിഭാഗവും സെലിബ്രിറ്റികളാണ്. ഇതിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് രഞ്ജു രഞ്ജിമാർ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
Renju Ranjimar says don't vote for BJP
































