ആലപ്പുഴ: ( www.truevisionnews.com ) കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദേശ പത്രിക അംഗീകരിച്ചു. പത്രിക അംഗീകരിച്ചതിന് പിന്നാലെ പ്രതികരണം അറിയിച്ച് യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാൻ രംഗത്തെത്തി. സത്യം ജയിച്ചെന്നും പരാജയ ഭീതി കൊണ്ടാണ് എൽഡിഎഫ് പരാതി നൽകിയതെന്നും റെജി ചെറിയാൻ പറഞ്ഞു. പരാതി കള്ളമെന്ന് വരണാധികാരി സ്ഥിരീകരിച്ചു.
ചെറിയ കാരണങ്ങൾ പറഞ്ഞ് പത്രിക തള്ളിക്കളയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം വരണാധികാരിയുടെ തീരുമാനം രാഷ്ട്രിയ പ്രേരിതമായിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകുമെന്നും റെജി ചെറിയാൻ പറഞ്ഞു.
റെജി ചെറിയാന്‍റെ പത്രികയിൽ ക്രമക്കേടുകൾ കണ്ടെത്തി പുനപരിശോധനയ്ക്കായി മാറ്റി വെച്ചിരുന്നു. പത്രികയിൽ കേസ് വിവരങ്ങൾ രേഖപെടുത്താത്തത് മൂലമാണ് പത്രിക പരിശോധന മാറ്റിയത്. എൽഡിഎഫാണ് റെജി ചെറിയന്റെ പത്രികയിൽ ആക്ഷേപം ഉന്നയിച്ചത്. ഇതിന് പിന്നാലെ റെജി ചെറിയാന്റെ ഒരു സെറ്റ് പത്രിക തള്ളിയിരുന്നു.
മൂന്ന് സെറ്റ് പത്രികയാണ് റെജി ചെറിയാൻ സമർപ്പിച്ചത്. ഒരു സെറ്റ് പത്രികയിൽ പിന്തുണച്ചവരുടെ പേര് വിവരങ്ങൾ ഇല്ലാത്തതിനാലാണ് പത്രിക തള്ളിയത്. തൊട്ടുപിന്നാലെ മറ്റ് രണ്ട് പത്രികകളിൽ എൽഡിഎഫ് പരാതിയുമായി രംഗത്തെത്തി. രാമൻചിറ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ കേസിൻ്റെ വിശദാംശങ്ങൾ മാത്രമാണ് ഈ പത്രികകളിൽ രേഖപ്പെടുത്തിയത്. ആലപ്പുഴ കോടതിയിലെ കേസ് വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് പരാതി.
Kuttanad UDF candidate Reji Cherian's nomination accepted

































