തിരുവനന്തപുരം: (https://truevisionnews.com/) തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ട് നിന്ന് മുൻ മന്ത്രി ആന്‍റണി രാജു. ഇന്നലെ നടന്ന എൽഡിഎഫ് മണ്ഡലം കൺവെൻഷനിലും ആന്‍റണി രാജു പങ്കെടുത്തില്ല.
ധാർമികതയുടെ പേരിലാണ് പരസ്യപ്രചാരണത്തിൽ നിന്ന് മാറി നിൽക്കുന്നതെന്നാണ് വിശദീകരണം. അദ്ദേഹത്തിന്‍റെ എല്ലാ പിന്തുണയും തനിക്കുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി സുധീർ കരമന പ്രതികരിച്ചു.
തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജു അയോഗ്യക്കപ്പെട്ടതിനെ തുടർന്നാണ് എൽഡിഎഫ് പൊതുസ്വതന്ത്രനായി തിരുവനന്തപുരം മണ്ഡലത്തിൽ സുധീർ കരമനയെ സ്ഥാനാർഥിയാക്കിയത്. ജനാധിപത്യ കേരള കോൺഗ്രസ് മത്സരിക്കുന്ന സീറ്റ് തങ്ങൾക്ക് തന്നെ നൽകണം എന്നായിരുന്നു ആന്‍റണി രാജു സിപിഎമ്മിനോട് ആവശ്യപ്പെട്ടത്. പാർട്ടി അധ്യക്ഷൻ കെ.സി ജോസഫിനെ സ്ഥാനാർഥിയാക്കാനും താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സിപിഎം അതിനു വഴങ്ങിയില്ല.
തങ്ങളുടെ പാർട്ടി സീറ്റിൽ പൊതുസ്വതന്ത്രനെ നിർത്തിയതിൽ കടുത്ത അതൃപ്തിയിലാണ് ജനാധിപത്യ കേരള കോൺഗ്രസ്. സുധീർ കരമന പ്രചാരണത്തിൽ സജീവമായിട്ടും മണ്ഡലത്തിൽ എവിടെയും മുൻ എംഎൽഎ ആന്‍റണി രാജു പ്രചാരണത്തിന് എത്തുന്നില്ല. കഴിഞ്ഞ ദിവസം ചേർന്ന ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനും ആന്‍റണി രാജു എത്തിയില്ല. സുധീർ കരമനയ്ക്ക് വോട്ട് അഭ്യർഥിച്ച് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്യുക മാത്രമാണ് ആന്‍റണി രാജു ചെയ്തത്.
ധാർമികതയുടെ പേരിലാണ് പരസ്യപ്രചാരണത്തിന് എത്താത്തത് എന്നാണ് ആന്‍റണി രാജുവിന്റെ വിശദീകരണം. വോട്ടർമാരെയും മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും നേരിട്ട് വിളിക്കുന്നുണ്ട് എന്നും ആന്‍റണി രാജു സിപിഎം നേതൃത്വത്തെ അറിയിച്ചു. ജനാധിപത്യ കേരള കോൺഗ്രസിലെ മറ്റു നേതാക്കൾ പരിപാടികളിൽ പങ്കെടുക്കുന്നുണ്ടെന്നുമാണ് വിശദീകരണം.
Antony Raju abstains from election campaigning in Thiruvananthapuram constituency

































