(https://moviemax.in/) വിനയൻ സംവിധാനം ചെയ്ത 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് കയാദു ലോഹർ. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി ഭാഷാചിത്രങ്ങളിലും സജീവമായ താരം, സിനിമാലോകത്തേക്ക് എത്തുന്നതിന് മുമ്പ് താൻ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് പുതിയ അഭിമുഖത്തിൽ മനസ്സ് തുറന്നു.
ഗ്ലാമർ ലോകത്തേക്ക് എത്തുന്നതിന് മുമ്പ് ഉപജീവനത്തിനായി തുണിക്കടയിലും പ്രശസ്ത കോഫി ഷോപ്പായ സ്റ്റാർബക്സിലുമൊക്കെ ജോലി ചെയ്തിരുന്നുവെന്നാണ് കയാദു വെളിപ്പെടുത്തിയത്. കഠിനാധ്വാനത്തിലൂടെയാണ് താൻ ഇന്നത്തെ നിലയിൽ എത്തിയതെന്നും താരം കൂട്ടിച്ചേർത്തു. മോഡലിംഗിൽ നിന്ന് അഭിനയത്തിലേക്കെത്തിയ കയാദു, ടൊവിനോ തോമസ് നായകനാകുന്ന 'പള്ളിച്ചട്ടമ്പി' എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്.
'സിനിമയിൽ വരുന്നതിന് മുൻപ് ഞാൻ കുറേ ജോലികൾ ചെയ്തിരുന്നു. സ്റ്റാർബക്സിലും തുണിക്കടയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. നിരവധി ഐടി കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്.രസകരമായ കാര്യം എന്താണെന്നു വച്ചാൽ എനിക്ക് ലാപ്‌ടോപ്പ് നന്നായി ഉപയോഗിക്കാൻ അറിയില്ല. പിന്നെ ഞാൻ ഐടി കമ്പനികളിലെല്ലാം ട്രെയിനിങ് പീരിഡ് മാത്രമേ ജോലി ചെയ്തിട്ടുള്ളൂ.,'കയാദു ലോഹർ പറഞ്ഞു.
പ്രദീപ് രംഗനാഥൻ നായകനായെത്തിയ ഡ്രാഗൺ എന്ന ചിത്രത്തിലൂടെയാണ് കയാദു തെന്നിന്ത്യയിൽ സെൻസേഷനായി മാറുന്നത്. മലയാളത്തിലടക്കം കൈ നിറയെ ചിത്രങ്ങളാണിപ്പോൾ കയാദുവിന്. ദുൽഖർ സൽമാൻ നായകനായെത്തുന്ന ഐ ആം ഗെയിം ആണ് കയാദുവിന്റെതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു മലയാള ചിത്രം. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി വിഷു റിലീസായി ഏപ്രിൽ 10 നാണ് തിയറ്ററുകളിലെത്തുന്നത്. വിജയരാഘവന്‍, ബാബുരാജ്, പ്രശാന്ത് അലക്‌സ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജേക്സ് ബിജോയ് ആണ് സംഗീതം.
Kayadu Lohar on the struggles before the film

































