തിരുവനന്തപുരം : ( www.truevisionnews.com ) മാർച്ചിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യും. ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം 31ന് തുടങ്ങും. വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ നൽകുന്നത്. ഇതിന് ആവശ്യമായ പണം അനുവദിച്ച് നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു. രണ്ടാം പിണറായി സർക്കാർ 51,534 കോടി രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്തത്.
62 ലക്ഷത്തോളം പേർക്കാണ് 2,000 രൂപവീതം പെൻഷൻ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും.
ഒന്നാം പിണറായി സർക്കാർ 35,154 കോടി രൂപ പെൻഷൻകാർക്ക് ലഭ്യമാക്കി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഘട്ടംഘട്ടമായി 2,000 രൂപയായി വർദ്ധിപ്പിച്ചു. ഇപ്പോൾ പ്രതിമാസം 1,050 കോടിയോളം രൂപയാണ് പെൻഷനായി നൽകുന്നത്. ഇത് ഒരു കുടിശികയുമില്ലാതെ അതാത് മാസം തന്നെ വിതരണം ചെയ്യുന്നു. നിലവിൽ ഒരു വർഷം ക്ഷേമ പെൻഷൻ വിതരണത്തിന് വേണ്ടിവരുന്നത് 14,500 കോടി രൂപയാണ്.
Government to distribute welfare pensions early as a gesture of Vishu

































