കണ്ണൂർ:( www.truevisionnews.com )സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ ഉന്നയിച്ച ആരോപണങ്ങളെ പൂർണ്ണമായും തള്ളി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ ക്രമക്കേടുണ്ടെന്ന വാദം വ്യാജമാണെന്ന് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വ്യക്തമാക്കി. എം.വി. ഗോവിന്ദന്റെയോ മറ്റ് നേതാക്കളുടെയോ ബന്ധുത്വം നോക്കിയല്ല സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതെന്നും 40 വർഷത്തെ പാർട്ടി പ്രവർത്തന പാരമ്പര്യമുള്ള വ്യക്തിയാണ് ശ്യാമള ടീച്ചറെന്നും നേതൃത്വം ഓർമ്മിപ്പിച്ചു.
തനിക്ക് സീറ്റ് ലഭിക്കാത്തതിലുള്ള അമർഷമാണ് ഗോവിന്ദന്റെ നീക്കങ്ങൾക്ക് പിന്നിലെന്നാണ് പാർട്ടി വിലയിരുത്തൽ. കെപിസിസി പ്രസിഡന്റ് അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി ഗൂഢാലോചന നടത്തിയാണ് ഗോവിന്ദൻ ഇപ്പോൾ പാർട്ടിക്കെതിരെ സ്വതന്ത്രനായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും സിപിഎം ആരോപിക്കുന്നു. ജില്ലാ സെക്രട്ടേറിയറ്റിൽ ഗോവിന്ദൻ സ്വന്തം പേര് നിർദ്ദേശിച്ചെങ്കിലും ആരും പിന്തുണയ്ക്കാൻ തയ്യാറായിരുന്നില്ലെന്നും നേതൃത്വം വെളിപ്പെടുത്തി.
അതേസമയം, പാർട്ടിക്കുള്ളിലെ ജനാധിപത്യം നേതൃത്വം കൊലപ്പെടുത്തിയെന്നും പാർലമെന്ററി വ്യാമോഹം തനിക്കല്ല മറിച്ച് പാർട്ടി സെക്രട്ടറിക്കാണെന്നും ടി.കെ. ഗോവിന്ദൻ തിരിച്ചടിച്ചു. ജനങ്ങൾ വോട്ടിലൂടെ ഈ അനീതിക്ക് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വിമത നീക്കത്തിനെതിരെ ടി.കെ. ഗോവിന്ദന്റെ നാട്ടിൽ സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. 'പാർട്ടിയെ ഒറ്റിയ യൂദാസിന് മാപ്പില്ല' എന്ന മുദ്രാവാക്യമുയർത്തി സ്ത്രീകളടക്കമുള്ള വലിയൊരു സംഘം ഗോവിന്ദനെതിരെ പ്രതിഷേധ പ്രകടനം നടത്തി.
'Nepotism is not the criterion'; CPM rejects TK Govindan's allegations

































