കൊച്ചി:( www.truevisionnews.com ) സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിൽ നങ്കൂരമിട്ട ഇറാനിയൻ നാവികസേനാ കപ്പലായ 'ഐറിസ് ലാവനി'ലെ183 ജീവനക്കാരെയും ജന്മനാട്ടിലേക്ക് തിരിച്ചയക്കാൻ ഇന്ത്യ നടപടി ആരംഭിച്ചു.
വിശാഖപട്ടണത്ത് നടന്ന 'മിലാൻ 2026' നാവികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് കപ്പലിന് തകരാർ സംഭവിച്ചത്. പശ്ചിമേഷ്യയിലെ നിലവിലെ അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത്, ഇറാൻ ഭരണകൂടത്തിന്റെ അഭ്യർത്ഥനപ്രകാരം മാനുഷിക പരിഗണന നൽകിയാണ് ഇന്ത്യ കപ്പലിന് കൊച്ചി തുറമുഖത്ത് അടിയന്തരമായി അടുക്കാൻ അനുമതി നൽകിയത്.
ഫെബ്രുവരി 28-ന് തകരാർ ശ്രദ്ധയിൽപ്പെട്ട കപ്പൽ മാർച്ച് 4-നാണ് കൊച്ചി തീരത്തെത്തിയത്. അന്നുമുതൽ കപ്പലിലെ ജീവനക്കാർ കൊച്ചിയിലെ ഇന്ത്യൻ നാവികസേനാ കേന്ദ്രത്തിന്റെ സുരക്ഷിതമായ മേൽനോട്ടത്തിലും സംരക്ഷണയിലുമായിരുന്നു. നാവികരുടെ മടക്കയാത്രയ്ക്കുള്ള ഔദ്യോഗിക ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായും ഉടൻ തന്നെ ഇവരെ ഇറാനിലേക്ക് തിരിച്ചയക്കുമെന്നുമാണ് അധികൃതർ നൽകുന്ന വിവരം.
India prepares to send back Iranian sailors who arrived in Kochi
































