( www.truevisionnews.com )മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ, സ്ത്രീകൾക്കെതിരെയുള്ള പെരുമാറ്റം മാന്യമായിരിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. കൊട്ടാരക്കര വാളകത്തെ വീട്ടിൽ വെച്ചുണ്ടായ സംഭവത്തിൽ പോലീസ് ഇടപെടേണ്ട സാഹചര്യമുണ്ടായിരുന്നെങ്കിൽ അത് കൃത്യമായി നടക്കണമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
പരാതി മുഖ്യമന്ത്രിയുടെ മകളെ അറിയിക്കുന്നതിന് പകരം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാമായിരുന്നുവെന്നും, സ്ത്രീസുരക്ഷയ്ക്ക് മുൻഗണന നൽകുന്ന സർക്കാരായതിനാൽ നീതിയുക്തമായ നടപടികൾ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചെന്നും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും ബിന്ദു മേനോൻ മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. ഈ വിഷയങ്ങൾ സർക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
പോലീസ് വീഴ്ചയിൽ ആഭ്യന്തര വകുപ്പിന്റെ മറുപടി തേടുന്നതിനൊപ്പം, ഗണേഷ് കുമാറിൽ നിന്ന് മുഖ്യമന്ത്രി നേരിട്ട് വിശദീകരണം തേടിയേക്കും. അതേസമയം, സദാചാര വിരുദ്ധമായ പെരുമാറ്റവും കയ്യേറ്റവും ആരോപിക്കപ്പെടുന്ന സാഹചര്യത്തിൽ ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം.
Allegations against Ganesh Kumar; Minister R. Bindu responds
































