കൊച്ചി:( www.truevisionnews.com ) പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് പല്ലശ്ശന സ്വദേശിനിയായ ഒമ്പതുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ ഹൈക്കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടിക്ക് 21 വയസ്സുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കാൻ സർക്കാരിനോട് നിർദ്ദേശിച്ച കോടതി, ശാരീരിക വൈകല്യം കുട്ടിയുടെ ഭാവിയിലെ തൊഴിൽ സാധ്യതകൾക്ക് തടസ്സമാകരുതെന്നും വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്, സംഭവത്തിൽ പ്രഥമദൃഷ്ട്യാ ചികിത്സാപ്പിഴവ് നടന്നതായി വിലയിരുത്തുകയും ഉത്തരവാദികളായ ജീവനക്കാർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കാൻ ഉത്തരവിടുകയും ചെയ്തു.
കഴിഞ്ഞ ഒക്ടോബറിൽ പരിക്കേറ്റ കൈക്ക് മുറിവിന് മുകളിൽ പ്ലാസ്റ്ററിട്ടതാണ് പഴുപ്പ് വ്യാപിക്കാനും ഒടുവിൽ കൈ നഷ്ടപ്പെടാനും കാരണമായത്. നിലവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ സഹായം അനുവദിച്ചിട്ടുള്ള സർക്കാർ, വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും കോടതിയെ അറിയിച്ചു.
Medical malpractice in Palakkad; Court orders to ensure free education and treatment
































