( www.truevisionnews.com ) മലമ്പുഴ ചെറാട് വനമേഖലയിൽ തീയിട്ടെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചെറാട് സ്വദേശി രാധനാണ് മർദ്ദനത്തിനിരയായത്. യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതായാണ് കുടുംബം ആരോപിക്കുന്നത്.
സംഭവത്തിൽ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും ഇതുവരെയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായിട്ടില്ലെന്ന് യുവാവ് പറഞ്ഞു.
കാട്ടില്‍ തീയിട്ടെന്നാരോപിച്ച് കഴിഞ്ഞ ഏഴാം തീയതിയാണ് ആദിവാസി യുവാവിനെ വനം വകുപ്പ് വാച്ചര്‍മാര്‍ ചേര്‍ന്നു മര്‍ദിച്ചത്. ചെറാട് ഭാഗത്ത് ഗോപാലന്‍ എന്നയാളുടെ പറമ്പില്‍ ജോലിക്ക് ചെന്നതായിരുന്നു ആദിവാസി യുവാവ് രാധ. പത്തോളം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി രാധയെ കാട്ടിലേക്ക് കൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നും യുവാവ് പറഞ്ഞു. പ്രദേശത്തെ കുറുമ്പാച്ചി മലയില്‍ നിന്നും പുക ഉയരുന്നത് കണ്ടെന്നും തീവച്ചത് താനാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദിച്ചത് എന്നും രാധ പറഞ്ഞു.
പണി ഇല്ലാത്ത സമയത്ത് കാട്ടില്‍ തേന്‍ എടുക്കാന്‍ പോകാറുണ്ടെന്നും, താന്‍ തീയിടാറില്ലെന്നും രാധ പറഞ്ഞു. സംഭവത്തില്‍ മലമ്പുഴ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് പൊതുപ്രവര്‍ത്തകന്‍ വിളയോടി വേണുഗോപാല്‍ ആരോപിച്ചു. കുറ്റക്കാരായ വനം വകുപ്പു ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.
Complaint alleging forest department atrocities against tribal youth in Malampuzha
































