തിരുവനന്തപുരം:(https://truevisionnews.com/) വെമ്പായം കൊപ്പത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച ശേഷം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ കെഎസ്ആർടിസി സിഎംഡി അടിയന്തര റിപ്പോർട്ട് തേടി.
സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസിന് നൽകിയിട്ടുള്ള നിർദ്ദേശം. അപകടത്തിൽ ബസ് ഡ്രൈവർ മുജീബിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കും.
അപകടത്തിൽ വെമ്പായം കൊഞ്ചിറ സ്വദേശിയായ ജയചന്ദ്രൻ (56) ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ബസിടിച്ച ഉടൻ തന്നെ കടയ്ക്കുള്ളിലുണ്ടായിരുന്നവർ പിൻവാതിലിലൂടെ ഓടി രക്ഷപ്പെട്ടതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
ബസ് അമിതവേഗതയിലായിരുന്നുവെന്നും റോഡിലുണ്ടായിരുന്ന മറ്റു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചാണ് കടയിലേക്ക് പാഞ്ഞുകയറിയതെന്നും നാട്ടുകാർ ആരോപിക്കുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, നാട്ടുകാരുടെ ആരോപണങ്ങൾ ബസ് ജീവനക്കാർ നിഷേധിച്ചു. പെട്ടെന്ന് ബൈക്ക് യാത്രക്കാരൻ ബസിന് മുന്നിലേക്ക് വന്നപ്പോൾ വെട്ടിച്ചുമാറ്റാൻ ശ്രമിച്ചതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി. ബസിന് യാന്ത്രിക തകരാറുകൾ ഒന്നുമില്ലായിരുന്നെന്നും ഡ്രൈവർ വ്യക്തമാക്കിയിട്ടുണ്ട്.
KSRTC bus accident in Vempayam Koppam

































