(https://truevisionnews.com/) കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും, ജനാധിപത്യ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റത്തിനുമെതിരെ ഫെബ്രുവരി 12-ന് നടക്കുന്ന ദേശീയ പണിമുടക്കിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ.
രാജ്യത്തെ കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി ആഹ്വാനം ചെയ്ത പണിമുടക്കിൽ വിദ്യാർത്ഥി സമൂഹവും സജീവമായി പങ്കുചേരുമെന്ന് എസ്എഫ്‌ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
തൊഴിലന്വേഷകരായ വിദ്യാർത്ഥികളെ ഈ ലേബർ കോഡുകൾ ഗുരുതരമായി ബാധിക്കുമെന്ന് എസ്എഫ്‌ഐ ചൂണ്ടിക്കാട്ടി. ഐടി, ബാങ്കിംഗ്, ടെക് മേഖലകളിലെ കോർപ്പറേറ്റ് സമ്മർദ്ദങ്ങൾ വർദ്ധിപ്പിക്കാനും ജോലിസ്ഥലത്തെ മാനസികാരോഗ്യത്തെ തകർക്കാനും പുതിയ നിയമങ്ങൾ കാരണമാകും.
നിലവിലുള്ള തൊഴിൽ സംരക്ഷണം ദുർബലമാകുന്നതോടെ യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാകും. സംവരണ അട്ടിമറിക്കും സാമൂഹിക നീതിയുടെ തകർച്ചയ്ക്കും ഇത് വഴിതെളിക്കുമെന്നും എസ്എഫ്‌ഐ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഗ്രാമീണ മേഖലയിലെ കോടിക്കണക്കിന് കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടും. ഇത് സ്കൂൾ-കോളേജ് തലങ്ങളിൽ കൊഴിഞ്ഞുപോക്ക് വർദ്ധിപ്പിക്കാൻ കാരണമാകും. പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന ഭരണകൂട നയങ്ങൾക്കെതിരെയുള്ള പോരാട്ടം തൊഴിലാളി വർഗ്ഗത്തിന്റെ സമരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.
SFI expresses solidarity with national strike

































