(moviemax.in) ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളിമനസ്സുകളിൽ ഇടംനേടിയ ഗായികയാണ് അമൃത സുരേഷ്. സംഗീതയാത്രയിൽ പിന്നീട് ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച താരം, ഇന്ന് സഹോദരി അഭിരാമിക്കൊപ്പം 'അമൃതം ഗമയ' എന്ന ബാൻഡിലൂടെ ലോകമെമ്പാടുമുള്ള വേദികളിൽ സജീവമാണ്.
വ്യക്തിജീവിതത്തിൽ അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന പ്രതിസന്ധികളിലും തളരാതെ, പോരാട്ടവീര്യത്തോടെ മുന്നേറുന്ന അമൃത സോഷ്യൽ മീഡിയയിലും വലിയ സ്വാധീനമുള്ള വ്യക്തിത്വമാണ്. ഇപ്പോഴിതാ ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തന്റെ മകളെക്കുറിച്ചും കടന്നുപോന്ന കനൽവഴികളെക്കുറിച്ചും താരം വെളിപ്പെടുത്തുന്നു. മനസ്സിന്റെ കരുത്തും ജീവിതത്തോടുള്ള കാഴ്ചപ്പാടും പങ്കുവെക്കുന്ന അമൃതയുടെ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.
"പാപ്പു (മകൾ) വളർന്ന് എന്റെ അത്രയുമായി. വസ്ത്രങ്ങളും ഷൂസുമെല്ലാം ഞങ്ങൾ ഷെയർ ചെയ്യാറുണ്ട്. ഞാൻ അവളോട് പറയുന്ന ഒരു കാര്യമേയുള്ളു. തെറ്റുകൾ എല്ലാവർക്കും പറ്റും. നാളെ ഒരു തെറ്റ് നിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് കരുതി മമ്മി ഒന്നും പറയാൻ പോകുന്നില്ല. കാരണം മമ്മിയും കുറേ തെറ്റുകൾ ചെയ്തിട്ടുണ്ട്. എന്നിട്ടും മമ്മി ഇവിടെ ഇല്ലേയെന്ന് ഞാൻ പറയും. അങ്ങനെ പറഞ്ഞ് കൊടുത്തില്ലെങ്കിൽ എന്തെങ്കിലും തെറ്റു പറ്റിയാൽ അവർ നമ്മളോട് പറയില്ല. മറ്റാരോടെങ്കിലുമാകും പറയുക. ശരിയും കൺഫ്യൂഷൻസും കുറുമ്പുമെല്ലാം പാപ്പു എന്നോടാണ് പറയുന്നത്.
"നിയമം പഠിക്കണമെന്ന ആഗ്രഹം പാപ്പുവിന് വന്നത് ട്രോമ ട്രിഗർ ആയതുകൊണ്ടാണോയെന്ന് അറിയില്ല. നീതി അർഹിക്കുന്ന മനുഷ്യർക്ക് വേണ്ടി പോരാടണമെന്ന ആഗ്രഹം അവൾക്കുണ്ട്. മമ്മിയെപ്പോലെ ആരും കഷ്ടപ്പെടാൻ ആരെയും താൻ അനുവദിക്കില്ലെന്നൊക്കെ അവൾ പറയാറുണ്ട്. ഇതെല്ലാം കൊണ്ടാണ് ഞാൻ പറഞ്ഞത് അവളുടേത് പാഷനാണോ ട്രോമ ട്രിഗറാണോയെന്ന് അറിയില്ലെന്ന്. ആ പ്രൊഫഷനിലേക്ക് പോകുന്നതിനെ കുറിച്ച് പറയുമ്പോൾ അവളുടെ കണ്ണൊക്കെ തിളങ്ങുന്നത് കാണാം. അവൾ അതിനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ അമ്മ എന്ന രീതിയിൽ എനിക്ക് സന്തോഷമാണ്", അമൃത അഭിമുഖത്തിൽ പറഞ്ഞു.
'No one should suffer like mommy'; Amrita reveals why her daughter wants to fight for justice
































