തിരുവനന്തപുരം:(https://truevisionnews.com/) എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, എൻഎസ്എസ് മാനേജ്‌മെന്റിന് അനുകൂലമായ കോടതി വിധി മറ്റ് എയ്ഡഡ് സ്ഥാപനങ്ങൾക്കും ബാധകമാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതുസംബന്ധിച്ച് നാളെ നിയമസഭയിൽ ചട്ടം 300 പ്രകാരം വിദ്യാഭ്യാസ മന്ത്രി പ്രത്യേക പ്രസ്താവന നടത്തും.
എൻഎസ്എസ് സ്കൂളുകളിലെ ഭിന്നശേഷി സംവരണത്തിന് തസ്തികകൾ മാറ്റിവെച്ചതോടെ അവിടുത്തെ അധ്യാപക-അനധ്യാപക നിയമനങ്ങൾക്ക് സുപ്രീം കോടതി അംഗീകാരം നൽകിയിരുന്നു.
ഇതേ മാതൃക മറ്റ് എയ്ഡഡ് മാനേജ്‌മെന്റുകൾക്കും ലഭ്യമാക്കുന്നത് നീതിയുക്തമാണെന്ന നിലപാടിലാണ് സർക്കാർ. നിലവിൽ സംവരണ മാനദണ്ഡങ്ങൾ പൂർത്തിയാക്കാത്തതിനാൽ സംസ്ഥാനത്തെ വിവിധ എയ്ഡഡ് സ്ഥാപനങ്ങളിലായി ആറായിരത്തിലേറെ താൽക്കാലിക ജീവനക്കാരുടെയും പതിനേഴായിരത്തോളം ദിവസവേതനക്കാരുടെയും സ്ഥിരപ്പെടുത്തൽ അനിശ്ചിതത്വത്തിലാണ്.
സർക്കാർ നീക്കത്തെ ക്രൈസ്തവ സഭകൾ സ്വാഗതം ചെയ്തു. വർഷങ്ങളായുള്ള സഭയുടെ ആവശ്യങ്ങൾ ഫലം കാണുകയാണെന്നും സർക്കാർ നടപടി ആശ്വാസകരമാണെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ പ്രതികരിച്ചു.
അതേസമയം, കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ സർക്കാർ നടത്തുന്ന ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
Reservation for differently-abled people; State government, Education Minister to make a statement tomorrow with a decisive move

































