(moviemax.in) മലയാള സിനിമയിലെ ഇതിഹാസ താരം മധു തന്റെ അഭിനയ ജീവിതം അവസാനിപ്പിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫർ' എന്ന ചിത്രത്തിലൂടെയാണ് താൻ അഭിനയം നിർത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. ലൂസിഫറിലെ വേഷത്തിനായി പൃഥ്വിരാജ് തന്നെ സമീപിക്കുകയും താൻ അത് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ഷൂട്ടിംഗിന് തൊട്ടുമുമ്പ് സംഭവിച്ച ഒരു വീഴ്ചയും പരിക്കുമാണ് ആ തീരുമാനത്തെ മാറ്റിയത്.
പരിക്ക് മാറുന്നത് വരെ കാത്തിരിക്കാമെന്ന് അണിയറപ്രവർത്തകർ പറഞ്ഞെങ്കിലും, അഭിനയം നിർത്താനുള്ള ഒരു നിമിത്തമായി അതിനെ കരുതി താൻ സിനിമ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്ന് മധു വ്യക്തമാക്കി.
ലൂസിഫറിന് ശേഷം മമ്മൂട്ടി ചിത്രം 'വണ്ണി'ൽ മാത്രമാണ് അദ്ദേഹം വേഷമിട്ടത്. ചിത്രത്തിൽ കോളേജ് പ്രിൻസിപ്പലിന്റെ വേഷം മധു തന്നെ ചെയ്യണമെന്ന് മമ്മൂട്ടിക്ക് നിർബന്ധമുണ്ടായിരുന്നു. നേരിട്ട് വന്ന് ആവശ്യപ്പെട്ടതുകൊണ്ടും വീട്ടിൽ സെറ്റിട്ട് ഷൂട്ട് ചെയ്യാമെന്ന് സമ്മതിച്ചതുകൊണ്ടുമാണ് ആ ചിത്രം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Actor Madhu on ending his film career

































