തിരുവനന്തപുരം: ( www.truevisionnews.com ) രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ അഭിമാനകരമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്ന ഒന്ന് വയോജന ബജറ്റ് (എല്‍ഡേര്‍ളി ബജറ്റ് ) ആണ്. വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ബജറ്റെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറയുന്നു.
2026ലെ കണക്ക് പ്രകാരം കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം ജനസംഖ്യയുടെ 18.7 ശതമാനമാണെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍ രൂപീകരിച്ച സംസ്ഥാനമാണ് കേരളമെന്നും വയോജനങ്ങളുടെ പ്രശ്‌നങ്ങളും അവരുടെ സംരക്ഷണവും ഗൗരവത്തോടെ സര്‍ക്കാര്‍ കാണുന്നുവെന്നും അതുകൊണ്ട് തന്നെ ഇത്തവണ എല്‍ഡേര്‍ളി ബജറ്റ് ( വയോജന ബജറ്റ്) എന്ന പുതിയ ഒരു പ്രമാണം കൂടി ബജറ്റ് രേഖകള്‍ക്കൊപ്പം സര്‍ക്കാര്‍ അവതരിപ്പിക്കുന്നുവെന്നുമാണ് ധനമന്ത്രി പറഞ്ഞത്.
രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു രേഖ അവതരിപ്പിക്കുന്നത്. ഇതോടെ വയോജന ബജറ്റ് അവതരിപ്പിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയെന്ന് ബജറ്റ് അവതരണത്തിനിടെ കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. അതേസമയം വയോജന ബജറ്റിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളോ നടപ്പാക്കാനുദ്ദേശിക്കുന്ന കൂടുതല്‍ പദ്ധതികളെക്കുറിച്ചോ വ്യക്തമാക്കിയിട്ടില്ല.
റിട്ടയര്‍മെന്റ് ഹോമുകള്‍
സംസ്ഥാനത്തെ ജനസംഖ്യയില്‍ വയോജനങ്ങളുടെ അനുപാതം 20 ശതമാനം ആയിട്ടുണ്ട്. വീട്ടില്‍ ഒറ്റപ്പെട്ട് പോകുന്ന വയോജനങ്ങള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ കഴിയുന്ന തരത്തിലുള്ള റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കേണ്ടതുണ്ടെന്ന് കെഎൻ ബാലഗോപാൽ പറഞ്ഞു.
കമ്യൂണിറ്റി കിച്ചണ്‍, കളിസ്ഥലങ്ങള്‍, ആരോഗ്യ സംവിധാനങ്ങള്‍ തുടങ്ങിയവ ഉണ്ടാകണം. ഇത്തരം റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കാന്‍ സംഘടനകള്‍ക്കും സ്വകാര്യവ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. ഇതിനായി 30 കോടി രൂപ പ്രാഥമികമായി നീക്കിവച്ചു.
വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങള്‍ക്ക് സന്നദ്ധ വളണ്ടിയര്‍മാരുടെ സേവനം ലഭിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കും. മുതിര്‍ന്നവര്‍ക്ക് ചികിത്സ ഉള്‍പ്പെടെ ഉള്ള ആവശ്യങ്ങള്‍ക്ക് വിളിക്കുവാന്‍ ഫോണ്‍ നമ്പറുകള്‍ പരസ്യപ്പെടുത്തും. ഫോണ്‍ കോള്‍ വളണ്ടിയര്‍മാരുടെ സേവനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലായിരിക്കും നടത്തുക. ഈ പദ്ധതിക്ക് പ്രാഥമികമായി നടപ്പിലാക്കുന്നതിന് 10 കോടി രൂപ വകയിരുത്തുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
സ്ത്രീ സുരക്ഷ സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് ആദ്യമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്റെ ആറാമത്തെ ബജറ്റില്‍ അവതരിപ്പിച്ചത്. നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികളുടെ ഭാഗമാകാത്ത 35നും 60നും ഇടയില്‍ പ്രായമുള്ള ട്രാന്‍സ് വുമണ്‍ അടക്കമുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി 31 ലക്ഷം പേര്‍ ഗുണഭോക്താക്കളാകും. 3270 കോടി രൂപ ഇതിനായി വകയിരുത്തുന്നുവെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
kerala budget 2026 government presented elderly budget



































