തിരുവനന്തപുരം: (https://truevisionnews.com/) സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ മലയാളം നിർബന്ധിത ഒന്നാം ഭാഷയാക്കാനുള്ള തീരുമാനത്തിൽ കർണാടക സർക്കാർ പ്രകടിപ്പിച്ച ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച മറുപടി കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള യാതൊരു വ്യവസ്ഥയും നിയമത്തിലില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നു എന്ന പരാതിക്ക് അടിസ്ഥാനമില്ല. മലയാളം ഒന്നാം ഭാഷയാക്കുമെന്ന് നിയമത്തിൽ പറയുന്നുണ്ടെങ്കിലും, മാതൃഭാഷ മലയാളമല്ലാത്ത കുട്ടികൾക്ക് ആ ഭാഷയോടൊപ്പം മലയാളം പഠിക്കാനുള്ള അവസരമാണ് നൽകുന്നത്.
ദേശീയ പാഠ്യപദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാമെന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നോ വിദേശങ്ങളിൽ നിന്നോ എത്തുന്നവർക്ക് പത്താം ക്ലാസിലും ഹയർ സെക്കൻഡറി തലത്തിലും മലയാളം പരീക്ഷ നിർബന്ധമല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഭാഷാ ന്യൂനപക്ഷങ്ങൾക്ക് സർക്കാർ ഓഫിസുകളുമായുള്ള കത്തിടപാടുകൾക്ക് തമിഴ്, കന്നഡ ഭാഷകൾ ഉപയോഗിക്കാൻ അനുവാദമുണ്ട്. ഇത്തരം കത്തുകൾക്ക് അതത് ഭാഷകളിൽ തന്നെ മറുപടി നൽകാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.
മാതൃഭാഷയോടുള്ള സ്നേഹം മറ്റ് ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന് തടസമല്ല. കേരളവും കർണാടകയും തമ്മിലുള്ള സാംസ്കാരിക ബന്ധവും സഹകരണ ഫെഡറലിസവും ഉയർത്തിപ്പിടിച്ചാണ് പ്രസ്തുത നിയമനിർമ്മാണം നടത്തിയത്. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിയമസഭയുടെ കടമയാണ് കേരള സർക്കാർ നിർവഹിക്കുന്നതെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
The complaint that Malayalam is being imposed in Kannada medium schools is baseless - PinarayiVijayan


































