തിരുവനന്തപുരം: ( www.truevisionnews.com ) ശബരിമല സ്വർണക്കൊള്ളയിൽ ഇഡിക്ക് പ്രതികളുടെ മൊഴി പകർപ്പ് നൽകാൻ എസ്ഐടി. സാക്ഷികളുടെ മൊഴിപകർപ്പും കൈമാറും. ഇഡി ഉദ്യോഗസ്ഥർ എസ്ഐടിയുമായി ചർച്ച നടത്തും. രേഖകൾ പരിശോധിച്ച് ആവശ്യമുള്ളവ കൈമാറും.
പ്രതികളുടെ മൊഴി പകര്‍പ്പുകൾ ആവശ്യപ്പെട്ട് എസ്ഐടിക്ക് ഇഡി കത്തയിച്ചിരുന്നു. വിശദമായ മൊഴിപ്പകർപ്പുകൾ ആവശ്യമാണെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. അതിനിടെ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി വീണ്ടും ചോദ്യം ചെയ്തു. കട്ടിളപ്പാളി കേസിൽ കൂടുതത വ്യക്തത തേടിയായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളും എസ്ഐടി വേഗത്തിലാക്കി.
കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ എസ്ഐടി വിഎസ്എസ്‌സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്തു. പഴുതടച്ച കുറ്റപത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണെന്ന് എസ്ഐടി അറിയിച്ചു. കേസിൽ 2025ലെ ഇടപാടിൽ കൂടുതൽ തെളിവുകൾ തേടുകയാണ് അന്വേഷണസംഘം. ഇതിന്റെ ഭാഗമായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും.
കഴിഞ്ഞദിവസം, ശബരിമലയിലെ സ്വർണ ഉരുപ്പടികളുടെ പരിശോധനാ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം തേടിയിരുന്നു. റിപ്പോർട്ട് ലഭിക്കാൻ എസ്ഐടി കോടതിയിൽ വൈകാതെ അപേക്ഷ സമർപ്പിക്കും. ദ്വാരപാലക ശില്പത്തിനും കട്ടിളപ്പാളിക്കും പുറമേ കൂടുതൽ സ്വർണം ശബരിമലയിൽ നിന്ന് കടത്തിയിട്ടുണ്ടോയെന്ന് പരിശോധനാഫലം ലഭിക്കുന്നതിലൂടെ വ്യക്തമാകും.
Sabarimala gold robbery SIT to hand over copies of statements of accused to ED

































