തിരുവനന്തപുരം:( www.truevisionnews.com) സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുകയും സർഗാത്മകതയെ അടിച്ചമർത്തുകയും ചെയ്യുന്ന നിലപാടാണ് കേരളത്തിലെ പിണറായി സർക്കാരിൻ്റേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി ഭരണഘടനയിൽ വിശ്വസിക്കുന്നു. എല്ലാവർക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിന് അവകാശമുണ്ട്.
ഭിന്നാഭിപ്രായം ഉള്ളവർക്ക് അതിനെ നിയമപരമായി ചോദ്യം ചെയ്യാനും അവകാശമുണ്ട്. ഇടതുപക്ഷ അസഹിഷ്ണുതയുടെ ചരിത്രം പരിശോധിച്ചാൽ ഭീതിയുണർത്തുന്ന യാഥാർത്ഥ്യങ്ങളാണ് നമുക്ക് കാണാൻ കഴിയുകയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ട്രെയിനിൽ ദേശഭക്തി ഗാനം പാടിയ കുട്ടികൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നു. ശബരിമലയിലെ അയ്യപ്പഭക്തരുടെ ആചാരങ്ങളെ അവഹേളിക്കുന്നു. തിരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് ശേഷം സാധാരണക്കാർക്കും ബിജെപി പ്രവർത്തകർക്കും നേരെ അക്രമം അഴിച്ചു വിടുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ജയ് ഹിന്ദ് വിളിച്ച വനിതാ കൗൺസിലർക്ക് ക്ഷമ ചോദിക്കേണ്ടി വരുന്ന ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇവയെല്ലാം ചില ഉദാഹരണങ്ങൾ മാത്രമാണ്.
ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും വിയോജിപ്പുകളെ അടിച്ചമർത്തുന്ന രാഷ്ട്രീയമാണ് ഇടതുപക്ഷം കേരളത്തിൽ നടപ്പിലാക്കുന്നത്. ഈ സംസ്കാരം മാറിയേ തീരൂ, ഞങ്ങൾ അത് മാറ്റുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.
bjp, rajeev chandrashekhar, pinarayi vijayan

































