കൊച്ചി: [truevisionnews.com] നടിയെ ആക്രമിച്ച കേസിൽ ലഭിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതിയായ മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. ആക്രമണം നടന്ന വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും, ഒന്നാം പ്രതി പൾസർ സുനിയുമായി ഗൂഢാലോചനയിൽ പങ്കെടുത്തെന്നാരോപണമാണ് തനിക്കെതിരെയുണ്ടായിരുന്നതെന്നും ഹർജിയിൽ മാർട്ടിൻ വ്യക്തമാക്കി.
സമാനമായ ആരോപണങ്ങൾ നേരിട്ടിരുന്ന എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെവിട്ട സാഹചര്യത്തിൽ, തനിക്കും അതേ ആനുകൂല്യം നൽകണമെന്നും മാർട്ടിൻ ആവശ്യപ്പെട്ടു. കേസിലെ മൂന്നാം പ്രതികളായ പ്രദീപും വടിവാൾ സലീവും ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനകം ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
ഇവയുമായി ബന്ധപ്പെട്ട ഹർജികളിൽ നാലാഴ്ചയ്ക്കുള്ളിൽ മറുപടി സമർപ്പിക്കാൻ കോടതി പ്രോസിക്യൂഷനോട് നിർദേശിച്ചു. അതേസമയം, നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന മാർട്ടിന്റെ വീഡിയോ പണം വാങ്ങി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തൃശൂർ, എറണാകുളം, ആലപ്പുഴ സ്വദേശികളായ പ്രതികളെ പിടികൂടിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പേജുകൾ വഴി വാണിജ്യാടിസ്ഥാനത്തിൽ വീഡിയോ പ്രചരിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നൂറിലേറെ സൈറ്റുകൾ പൊലീസ് നീക്കം ചെയ്തു.
ഇരുനൂറിലധികം പ്ലാറ്റ്ഫോമുകളിൽ വീഡിയോ പങ്കുവച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും, ബന്ധപ്പെട്ടവർക്കെതിരെ തുടർനടപടി സ്വീകരിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
Actress attacked case

































