തിരുവനന്തപുരം : ( www.truevisionnews.com ) തിരുവനന്തപുരത്തെ തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ ശബ്ദരേഖ പുറത്ത്. ആർഎസ്എസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ആനന്ദ് കെ തമ്പിയുടെ ശബ്ദരേഖ. മനസ്സും ശരീരവും പണവും സമയവും സംഘടനയ്ക്ക് നൽകിയിട്ടും ഒഴിവാക്കി. ഇത്ര മാത്രം അപമാനിച്ചിട്ടും വെറുതേ ഇരിക്കാൻ മനസ്സിന് കഴിയുന്നില്ല. സുഹൃത്തുമായി നടത്തിയ സംഭാഷണമാണ് പുറത്തു വന്നത്.
ആര്‍എസ്എസിന് വേണ്ടി രണ്ട് പതിറ്റാണ്ടിലേറെ പണിയെടുത്തെന്നും ശരീരവും മനസും സമയവും പണവും സംഘടനയ്ക്ക് നല്‍കിയെന്നും സംഭാഷണത്തില്‍ പറയുന്നു. എന്നിട്ടാണ് ഈ പരിപാടി കാണിക്കുന്നത്. ഇത്രമാത്രം തന്നെ അപമാനിച്ചു. എത്ര കൊമ്പന്മാരായാലും പോരാടും. മത്സരിക്കാൻ രണ്ടും കൽപ്പിച്ചാണ് തീരുമാനിച്ചിരിയ്ക്കുന്നത്. അതുകൊണ്ടാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്. എന്ത് പ്രതിസന്ധി നേരിട്ടാലും മുന്നോട്ട് പോകും. സംഘടനയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയിൽ ആണ് നിന്നത്.എന്നിട്ടും എന്നെ അവഗണിച്ചു ശബ്ദസന്ദേശത്തിൽ ആനന്ദ് പറഞ്ഞു.
ആർഎസ്എസ് പ്രവർത്തകൻ ആനന്ദിന്‍റെ ആത്മഹത്യ സീറ്റ് നിഷേധിച്ചതിലെ മനോവിഷമം മൂലമെന്നാണ് പൊലീസ് എഫ്ഐആർ. സഹോദരി ഭർത്താവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആനന്ദിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കുരിയാത്തി പുത്തൻകോട്ട ശ്മശാനത്തിൽ നടക്കും.
കഴിഞ്ഞ ദിവസമാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. വീടിന് പിന്നിലെ ഷെഡില്‍ ആനന്ദിനെ അബോധാവസ്ഥയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആനന്ദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ എഴുതിയ ശേഷമായിരുന്നു ആനന്ദ് ആത്മഹത്യ ചെയ്തത്.
സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടര്‍ന്ന് തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു ആനന്ദ്.
സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ആർഎസ്എസ്, ബിജെപി പ്രവർത്തകരിൽ നിന്ന് വലിയ രീതിൽ മാനസിക സമ്മർദ്ദം ഉണ്ടായി. തന്റെ അടുത്ത സുഹൃത്തുക്കൾ പോലും തന്നിൽ നിന്ന് അകന്നുവെന്നും ആനന്ദ് തമ്പി പറഞ്ഞിരുന്നു.
ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് ആർഎസ്എസുകാരനായി ജീവിച്ചു എന്നതാണെന്ന് ആനന്ദ് തമ്പി കുറിപ്പിൽ പറയുന്നു. മരണത്തിന് തൊട്ടുമുമ്പ് വരെയും താനൊരു ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചത്. അതുതന്നെയാണ് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
RSS activist Anand K Thampi's death, audio recording released

































