( moviemax.in) കഴിഞ്ഞ ദിവസമാണ് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും നടി ഉർവശി ഏറ്റുവാങ്ങിയത്. ഉള്ളൊഴുക്ക് സിനിമയിലെ പ്രകടനമാണ് ഉർവശിയെ പുരസ്കാരത്തിന് അർഹയാക്കിയത്. രണ്ടാം തവണയാണ് നാഷണൽ അവാർഡ് വേദിയിൽ ഉർവശിയുടെ പേര് മുഴങ്ങി കേൾക്കുന്നത്. മകൾ കുഞ്ഞാറ്റയ്ക്കൊപ്പമാണ് നടി പുരസ്കാരം സ്വീകരിക്കാനെത്തിയത്. രണ്ട് തവണയും വനിതാ രാഷ്ട്രപതിമാരിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമെന്നാണ് ദില്ലി വിഗ്യാൻ ഭവനിലെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ മാധ്യമങ്ങളോട് പ്രതികരിച്ച് ഉർവശി പറഞ്ഞത്.
ഉർവശിയുടെ നേട്ടത്തിൽ ഏറ്റവും അഭിമാനമുള്ളൊരാൾ മകൾ കുഞ്ഞാറ്റയെന്ന് വിളിക്കുന്ന തേജാലക്ഷ്മിയാണ്. അമ്മയ്ക്കൊപ്പം പുരസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അറിയിച്ച് കുഞ്ഞാറ്റ കുറിപ്പ് പങ്കുവെച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായിരുന്നുവെന്നാണ് കുഞ്ഞാറ്റ കുറിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്ന്... അതിശയകരവും അഭിമാനകരവുമായ നിമിഷം. അമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് രണ്ടാമതും ലഭിക്കുന്നത് കാണുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി തോന്നി.
ആ ഘട്ടത്തിന് സാക്ഷ്യം വഹിക്കാൻ അവിടെ ഉണ്ടായിരിക്കാൻ എല്ലാറ്റിനുമുപരി മലയാള സിനിമയെ പ്രതിനിധീകരിച്ച് ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകി നമ്മുടെ ലാലേട്ടനെ ആദരിക്കുന്നത് കാണാൻ. നമുക്കെല്ലാവർക്കും ശരിക്കും അഭിമാനകരമായ നിമിഷം... എന്നാണ് കുഞ്ഞാറ്റ കുറിച്ചത്. ഒപ്പം അമ്മ ഉർവശിയെ ചേർത്ത് പിടിച്ചിരിക്കുന്ന ഫോട്ടോകളും കുഞ്ഞാറ്റ പങ്കുവെച്ചു. പഠനം പൂർത്തിയാക്കി മകൾ മടങ്ങി എത്തിയശേഷം എല്ലാ യാത്രകളിലും എല്ലാ പുരസ്കാര വേദികളിലും മകളേയും കൊണ്ടാണ് ഉർവശി പ്രത്യക്ഷപ്പെടാറുള്ളത്.
ഒരിക്കൽ കൊടുക്കാൻ കഴിയാതെ പോയ സ്നേഹം ഉർവശി കൊടുക്കുകയും അനുഭവിക്കാൻ കഴിയാതെ പോയ സ്നേഹം ആവോളം കുഞ്ഞാറ്റ അനുഭവിക്കുകയും ചെയ്യുന്നുണ്ടിപ്പോൾ. മുൻ ഭർത്താവ് മനോജ് കെ ജയനുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം മകളുടെ സംരക്ഷണം മനോജിനായിരുന്നു. കോടതി നിശ്ചയിച്ച ദിവസങ്ങളിൽ മാത്രമാണ് ഉർവശി മകളെ കണ്ടിരുന്നതും സംസാരിച്ചിരുന്നതും.
കുടുംബകോടതിയിൽ വെച്ചാണ് കുഞ്ഞാറ്റയും ഉർവശിയും കണ്ടിരുന്നത്. അമ്മയ്ക്കൊപ്പം പുറത്ത് പോകാൻ താൽപര്യമില്ലെന്ന് കുഞ്ഞാറ്റ തന്നെ കോടതിയോട് അന്ന് പറഞ്ഞത് ചർച്ചയായിരുന്നു. അതിന് മുമ്പൊരു അവസരത്തിൽ മകളെ കാണാൻ ഉർവശി മദ്യപിച്ച് എത്തിയിരുന്നു. അന്ന് അത് വലിയ വാർത്തയാവുകയും ഉർവശിക്കൊപ്പം മകളെ അയക്കാൻ ഭയമാണെന്ന് മനോജ് പറയുകയും ചെയ്തിരുന്നു. വർഷങ്ങൾ ഒരുപാട് മുന്നോട്ട് പോയി.
അമ്മയുടേയും അച്ഛന്റേയും മനസും തന്നോടുള്ള അളവില്ലാത്ത സ്നേഹവും മനസിലാക്കാൻ കുഞ്ഞാറ്റയ്ക്ക് കഴിയുന്നു. അതുകൊണ്ട് തന്നെ രണ്ടുപേരെയും കുഞ്ഞാറ്റ ഒരുപോലെ ചേർത്ത് പിടിക്കുന്നു. ഉർവശിക്കൊപ്പം സമയം കിട്ടുമ്പോൾ ചെന്നൈയിലും അല്ലാത്ത സമയങ്ങളിൽ മനോജിനൊപ്പം കേരളത്തിലുമെല്ലാമാണ് കുഞ്ഞാറ്റ താമസിക്കുന്നത്. അമ്മയെ കുറിച്ച് കുഞ്ഞാറ്റ പങ്കിട്ട് കുറിപ്പ് ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു.
മലയാള സിനിമയിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന അഭിനേത്രിയാണ് ഉർവശി. ഉള്ളൊഴുക്കിലെ ലീലാമ്മയായി മറ്റൊരു നടിയേയും സിനിമ കണ്ടവർക്ക് സങ്കൽപ്പിക്കാനാവില്ല. മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും ഉള്ളൊഴുക്കിന് തന്നെയായിരുന്നു. മാതാപിതാക്കളുടെ വഴിയെ സിനിമയിൽ അരങ്ങേറാൻ ഒരുങ്ങുകയാണ് കുഞ്ഞാറ്റ.
നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലാണ് തേജലക്ഷ്മി നായികയാകുന്നത്. സർജാനോ ഖാലിദ് ആണ് ചിത്രത്തിലെ നായകൻ. മോഡലിങ് രംഗത്തും കുഞ്ഞാറ്റ സജീവമാണ്. അഭിനയിക്കാനുള്ള ആഗ്രഹം മകൾ സ്വയം പ്രകടിപ്പിച്ചതാണെന്ന് മനോജ് കെ ജയൻ തന്നെ പറഞ്ഞിരുന്നു.
kujatta aka tejalakshmi sweet note for her mother urvashi national award win