(moviemax.in)കെൻ കരുണാസ് രചനയും സംവിധാനവും നിർവ്വഹിച്ച് നായകനായി എത്തുന്ന 'യൂത്ത്' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ ധനുഷ് നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. 'അസുരൻ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കെനിനെ സിനിമയിൽ നിന്ന് മാറ്റാൻ താൻ സംവിധായകൻ വെട്രിമാരനോട് ആവശ്യപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലോടെയാണ് ധനുഷ് സംസാരിച്ചത്.
"അസുരന്റെ ഫോട്ടോഷൂട്ട് സമയത്താണ് ഞാൻ കെനിനെ ആദ്യമായി കാണുന്നത്. കണ്ടപ്പോൾ എന്റെ മകന്റെ വേഷം ചെയ്യാൻ അവൻ ഒട്ടും അനുയോജ്യനല്ലെന്ന് എനിക്ക് തോന്നി. വെട്രിമാരനെ കാരവനിലേക്ക് വിളിച്ചുവരുത്തി അവനെ മാറ്റാൻ ഞാൻ പറഞ്ഞു. എന്നാൽ വെട്രി അവനിൽ വിശ്വാസമർപ്പിച്ചു. പിന്നീട് ഷൂട്ടിംഗിന്റെ ആദ്യ ദിനം കെനിന്റെ പ്രകടനം കണ്ടപ്പോൾ തന്നെ എന്റെ തീരുമാനം തെറ്റാണെന്ന് എനിക്ക് മനസ്സിലായി," ധനുഷ് പറഞ്ഞു.
ഷൂട്ടിംഗിന് ശേഷം തങ്ങൾ പബ്ജി കളിയിലൂടെ അടുത്ത സുഹൃത്തുക്കളായെന്നും ധനുഷ് കൂട്ടിച്ചേർത്തു. "23-ാം വയസ്സിൽ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നുവെന്ന് കെൻ പറഞ്ഞപ്പോൾ ഞാൻ ആദ്യം നിരുത്സാഹപ്പെടുത്തിയിരുന്നു.
കുറച്ചുകാലം അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത ശേഷം മതി സംവിധാനം എന്നായിരുന്നു എന്റെ ഉപദേശം. എന്നാൽ തന്റെ കഴിവ് കെൻ ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്. അസുരന്റെ കാര്യത്തിലെന്ന പോലെ കെനിന്റെ സംവിധാന മികവിലും എനിക്ക് തെറ്റുപറ്റിയെന്ന് അവൻ ബോധ്യപ്പെടുത്തി," ധനുഷ് മനസ്സ് തുറന്നു. വിജയ് ചിത്രത്തിന്റെ അതേ പേരിൽ ഒരുങ്ങുന്ന 'യൂത്ത്' ഒരു റൊമാന്റിക് കോമഡി ചിത്രമാണ്. മാർച്ച് 19-ന് ചിത്രം തിയേറ്ററുകളിലെത്തും.
'I asked Vetrimaaran to replace him'; Dhanush on Ken Karunas
































