അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത 'പ്രേമം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അനുപമ പരമേശ്വരൻ. ജോമോന്റെ സുവിശേഷങ്ങൾ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച അനുപമ തെലുങ്കിലായിരുന്നു കൂടുതൽ സജീവമായിരുന്നത്.
സുരേഷ് ഗോപി നായകനായെത്തിയ ജെ.എസ്.കെ എന്ന ചിത്രമായിരുന്നു അനുപമയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ മലയാള ചിത്രം. ഇപ്പോഴിതാ തന്റെ സുഹൃത്തിനെ കുറിച്ച് അനുപമ പങ്കുവെച്ച വൈകാരികമായ വാക്കുകളാണ് ചർച്ചയാവുന്നത്. ചില പ്രശ്നങ്ങൾ കാരണം ഒരുപാട് നാളായി മിണ്ടാതിരിന്നിരുന്ന ഒരു സുഹൃത്ത് തനിക്ക് മെസേജ് അയച്ചുവെന്നും, എന്നാൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാവേണ്ട എന്ന കരുതി താൻ അത് അവഗണിച്ചുവെന്നും അനുപമ പറയുന്നു.
എന്നാൽ രണ്ട ദിവസം കഴിഞ്ഞ് ആ സുഹൃത്തിന്റെ മരണ വാർത്തയാണ് തന്നെ തേടിയെത്തിയതെന്നും അനുപമ പറയുന്നു. "വളരെ കാലങ്ങളായുള്ള സുഹൃത്താണ്. ചില പ്രശ്‌നങ്ങള്‍ ഉണ്ടായത് കാരണം കുറേനാളുകളായി ടച്ചിലായിരുന്നില്ല. ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നില്ല. ഒരു ദിവസം അവന്‍ മെസേജ് അയച്ചു. അതിന് രണ്ട് ദിവസം മുമ്പ് എവിടെയോ വച്ച് ഞാന്‍ അവനെ കണ്ടിരുന്നു. മെസേജ് അയച്ചപ്പോള്‍ എന്തിനാണ് വീണ്ടും പ്രശ്‌നങ്ങള്‍ എന്നു കരുതി ഞാന്‍ മറുപടി നല്‍കിയില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ മരിച്ചു.
അവന് ക്യാന്‍സറായിരുന്നു. എനിക്കത് അറിയില്ലായിരുന്നു. അവന്‍ അവസാനമായി മെസേജ് അയച്ചത് എനിക്കായിരുന്നു. അതിന് മറുപടി നല്‍കാനായില്ല. ആ സംഭവം വല്ലാതെ ഭയപ്പെടുത്തി. നമ്മളുമായി വളരെ അടുപ്പമുള്ളവരുമായി പിണങ്ങി മിണ്ടാതായ ശേഷം ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയാല്‍ അതൊരു മോശം ഓര്‍മയാകും." സൗത്ത് വാലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അനുപമയുടെ പ്രതികരണം.
The last message he sent me before he died was to me Anupama Parameswaran on the demise of her friend