( moviemax.in) തുടരെ സിനിമകളുമായി കരിയറിൽ മുന്നോട്ട് പോകുകയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ഹിറ്റ് സിനിമയിലൂടെ ജീവിതം മാറി മറിഞ്ഞ അനുപമയ്ക്ക് മലയാളത്തിൽ നിന്നും തമിഴിൽ നിന്നും തെലുങ്കിൽ നിന്നും നല്ല റോളുകൾ ലഭിക്കുന്നു. സ്ക്രിപ്റ്റുകൾ തെരഞ്ഞെടുക്കുന്നതിൽ നടി ശ്രദ്ധാലുമാണ്. അനുപമ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലെ പരാമർശമാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.
"കുറേക്കാലമായി അടുപ്പമില്ലാത്ത ഒരു സുഹൃത്ത് എനിക്ക് മെസേജ് അയച്ചു. എന്തിനാണിപ്പോൾ മെസേജ് അയച്ചതെന്ന് എനിക്ക് തോന്നി. രണ്ട് ദിവസം മുമ്പ് ഞാനവനെ യാദൃശ്ചികമായി കണ്ടിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് മെസേജ് അയച്ചു. എന്തിനാണ് വീണ്ടും പ്രശ്നങ്ങൾ എന്ന് കരുതി ഞാൻ മറുപടി നൽകിയില്ല. രണ്ട് ദിവസം കഴിഞ്ഞ് അവൻ മരിച്ചു. കാൻസർ ബാധിതനായിരുന്നു. അത് എനിക്കറിയില്ലായിരുന്നു. അവസാനം എനിക്കാണ് മെസേജ് അയച്ചത്. ഞാൻ മറുപടി അയച്ചതുമില്ല. അതെന്നെ വല്ലാതെ ഭയപ്പെടുത്തി".
"നമ്മളുമായി വളരെ അടുപ്പമുള്ളവരുമായി വഴക്കിട്ട് പിന്നീട് മിണ്ടാതായ ശേഷം അവർക്കോ നമുക്കോ എന്തെങ്കിലും സംഭവിക്കുന്നത് മോശം ഓർമയായി നിലനിൽക്കും" എന്നാണ് അനുപമ പരമേശ്വരൻ പറഞ്ഞത്. ഈ പരാമർശം വെെറലായതോടെ നിരവധി അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു. അനുപമ ഒട്ടും അനുകമ്പയില്ലാതെയാണ് സംസാരിച്ചതെന്ന വിമർശനങ്ങളാണ് കൂടുതലും. അനുപമയുടെ വാക്കുകളിൽ പശ്ചാത്താപമോ സഹാനുഭൂതിയോ ദയയോ ഇല്ല, മനോഹരമായ എല്ലാ മുഖങ്ങൾക്കും മനോഹരമായ ഹൃദയം ആയിരിക്കണമെന്നില്ല എന്നിങ്ങനെ കമന്റുകൾ വന്നു.
എക്സ്പെയർഡ് (കാലഹരണപ്പെട്ടു) എന്ന വാക്കാണ് സുഹൃത്ത് മരിച്ചു എന്ന് പറയാൻ അനുപമ ഉപയോഗിച്ചത്. ഇതും വിമർശിക്കപ്പെട്ടു. വിമർശനങ്ങൾ കടുത്തതോടെ അനുപമ പ്രതികരണവുമായി രംഗത്തെത്തി. "ഈ വീഡിയോയ്ക്ക് താഴെയുള്ള നെഗറ്റിവിറ്റി എന്നെ ശരിക്കും ഞെട്ടിച്ചു. ഒരുപാട് കമന്റുകൾ ഞാൻ വായിച്ചു. ആളുകൾ പറയുന്നത് എനിക്ക് സഹാനുഭൂതി ഇല്ലെന്നും കാലഹരണപ്പെട്ടു എന്ന വാക്ക് ഉപയോഗിച്ചത് തെറ്റാണെന്നുമാണ്. പക്ഷെ ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്. ഇരുന്ന് കരയണോ??? അത് ഞാൻ അനുഭവിച്ച വിഷമത്തെ നിങ്ങളെ ബോധ്യപ്പെടുത്തുമോ? ഇത് വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചതാണ്. നിങ്ങളെ ഭയപ്പെടുത്തുന്ന കാര്യം എന്താണെന്നായിരുന്നു ഇന്റർവ്യൂവിലെ ചോദ്യം. ഞാൻ ഒരു നടിയാണ്"
"സഹതാപം വേണമെങ്കിൽ എളുപ്പത്തിൽ കരയാനും ഇതേ കാര്യം നാടകീയമായി പറയാനും സാധിക്കും. പക്ഷെ അതിലല്ല കാര്യം. ജീവിതത്തിൽ നമ്മൾ സ്നേഹിക്കുന്ന ആളുകളെ നമുക്ക് നഷ്ടപ്പെടും. തകർന്ന് പോകുകയും വിലപിക്കുകയും കുറ്റബോധം വഹിക്കുകയും ചെയ്യും. പക്ഷെ എങ്ങനെയെങ്കിലും നമ്മൾ മുന്നോട്ട് പോകണം. ഓരോ നിമിഷവും നമ്മെ പഠിപ്പിക്കുന്നു. ഓരോ തെറ്റും നമ്മളെ രൂപപ്പെടുത്തുന്നു. അതാണ് നമ്മളെ മനുഷ്യരാക്കുന്നത്. ഇത് ഉണങ്ങിക്കൊണ്ടിരിക്കുന്ന മുറിവാണ്. അത് ഉണങ്ങട്ടെ! ജീവിക്കൂ, ജീവിക്കാനനുവദിക്കൂ" എന്നാണ് അനുപമയുടെ കമന്റ്. തെലുങ്ക് സിനിമാ രംഗത്താണ് അനുപമ പരമേശ്വരൻ കൂടുതൽ സജീവം. പർദയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
anupama parameswaran reacts to negative comments regarding her words about late friend