സിനിമ, സീരിയൽ മേഖലയിൽ ആൺകോയ്മയുണ്ടെന്നും പലപ്പോഴും അത് സ്ത്രീകളായ ആർട്ടിസ്റ്റുകളെ മോശമായി ബാധിച്ചിട്ടുണ്ടെന്നതും പലരുടേയും അനുഭവങ്ങളിലൂടെ പുറത്ത് വന്നിട്ടുള്ള ഒന്നാണ്. പല ക്രൂരതകളും അതിരുവിട്ട പെരുമാറ്റവും പല ആർട്ടിസ്റ്റുകളും സഹിച്ച് നിൽക്കുന്നത് അവസരം നഷ്ടപ്പെടുമോ ജോലി ഇല്ലാതാകുമോ എന്ന ഭയത്തിനാലാണ്. സീരിയൽ താരം ചിലങ്കയും സംവിധായകനിൽ നിന്നും മോശം അനുഭവം നേരിട്ട വ്യക്തിയാണ്. മാസങ്ങളോളം പിടിച്ചുനിന്ന നടി സഹിക്കെട്ടപ്പോഴാണ് പ്രതികരിച്ചത്.
കനൽപ്പൂവ് സീരിയലിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് സംവിധായകനിൽ നിന്നും നടിക്ക് മോശം അനുഭവമുണ്ടായത്. അതിരുവിട്ട സംവിധായകന്റെ പെരുമാറ്റത്തിൽ സഹികെട്ട് അയാളെ ചിലങ്ക അടിച്ചിരുന്നു. ആ സംഭവത്തിനുശേഷം താൻ ഒരു അഹങ്കാരി എന്ന രീതിയിലാണ് ഇന്റസ്ട്രിയിൽ കഥകൾ പ്രചരിക്കുന്നതെന്നും എന്തുകൊണ്ടാണ് താൻ അടിച്ചതെന്ന് ആരും ചോദിക്കുന്നില്ലെന്നും ചിലങ്ക മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പുറത്ത് പറയാൻ കൊള്ളാത്ത തെറിയാണ് അന്ന് തന്നെ സംവിധായകൻ വിളിച്ചതെന്നും നടി പറയുന്നു. രണ്ട് വർഷം മുമ്പാണ് സംഭവം നടന്നത്. അന്ന് ഇതെല്ലാം തുറന്ന് പറയണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. പക്ഷെ ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. അതുപോലെ വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന സമയവുമായിരുന്നു.
മാത്രമല്ല അമ്പത് പേരോളം വർക്ക് ചെയ്യുന്ന സീരിയലാണ്. ഞാൻ അന്ന് കേസുമായി മുന്നോട്ട് പോയിരുന്നുവെങ്കിൽ അവരുടെ എല്ലാം ജോലിയെ അത് ബാധിച്ചേനെ. പിന്നെ മോശം അനുഭവം ഉണ്ടായപ്പോൾ ഉടൻ തന്നെ ഞാൻ റിയാക്ട് ചെയ്തു. കുറേ വർഷം കഴിഞ്ഞ് മുമ്പ് എനിക്ക് ഇതുപോലൊരു അനുഭവമുണ്ടായിട്ടുണ്ടെന്ന് പറയുന്നതിനോടും എനിക്ക് താൽപര്യമില്ല. ഈ വിഷയത്തിൽ ലീഗലായി നീങ്ങിയാൽ എങ്ങനെയാണ് കാര്യങ്ങൾ പോവുക എന്നതിനെ കുറിച്ച് അറിയാമായിരുന്നു.
അയാൾക്കും ഫാമിലിയുണ്ടെന്നത് കൊണ്ട് കൂടിയാണ് പ്രശ്നം വിട്ടത്. പക്ഷെ എന്റെ സാന്നിധ്യം ഇല്ലാത്ത സ്ഥലങ്ങളിൽ എന്നെ കുറിച്ച് പലതും അയാൾ പറഞ്ഞ് നടക്കാൻ തുടങ്ങിയെന്ന് അറിഞ്ഞപ്പോൾ സത്യം എന്തിന് ഞാൻ പറയാതിരിക്കണമെന്ന് തോന്നി. എനിക്ക് ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ലല്ലോ. ആരെയും ബോധിപ്പിക്കാൻ വേണ്ടിയുമല്ല തുറന്ന് പറയാമെന്ന് കരുതിയത്. എന്റെ സെൽഫ് സാറ്റിസ്ഫാക്ഷന് വേണ്ടിയാണ്.
സത്യം എന്റെ ഭാഗത്താണെന്ന വിശ്വാസവും എനിക്കുണ്ട്. അതുപോലെ ശക്തമായി പ്രതികരിക്കുന്ന സ്ത്രീകളെല്ലാം അഹങ്കാരികളായി മാറാറുണ്ട്. വാർത്ത പുറത്ത് വന്നപ്പോൾ എന്നെ പറ്റിയും അങ്ങനെയാണ് പ്രചരിച്ചത്. പക്ഷെ എന്തുകൊണ്ട് പ്രതികരിച്ചുവെന്നത് ആരും അന്വേഷിക്കുന്നില്ല. പതിനഞ്ച് ദിവസമാണ് സീരിയൽ ഷൂട്ട്. ഒരു ദിവസം പതിനാല് മണിക്കൂറാണ് ജോലി ചെയ്യേണ്ടി വരുന്നത്.
ആ സമയത്തെല്ലാം ഇയാളുടെ പെരുമാറ്റം മൂലമുള്ള സ്ട്രസ് അനുഭവിക്കണം. എത്രനാൾ അങ്ങനെ ഒരാൾ സഹിക്കും?. അയാൾ എനിക്ക് മോശം മെസേജുകൾ അയക്കുമായിരുന്നു. പലതരത്തിലുള്ള സമീപനങ്ങളും ഉണ്ടായിട്ടുണ്ട്. അതിനെ ഞാൻ റിജക്ട് ചെയ്തപ്പോൾ മാനസീകമായി പീഡിപ്പിക്കാൻ തുടങ്ങി. മറ്റുള്ളവർ കാരണം ഷൂട്ട് മുടങ്ങിയാലും എന്നെ കുറ്റപ്പെടുത്തിയിരുന്നു. അയാളുടെ ഇഷ്ടത്തിന് ഞാൻ നിന്നിരുന്നുവെങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല.
ഷേക്ക് ഹാന്റ് തരുമ്പോൾ അയാൾ കയ്യിൽ ചൊറിയും. പബ്ലിക്കായി കളിയാക്കും. എന്നെ കുറിച്ചും വീട്ടുകാരെ കുറിച്ചും ബോഡി പാർട്സ് വെച്ചും കമന്റ് പറഞ്ഞ് അപമാനിക്കും. ഇതേ കുറിച്ച് സംസാരിക്കാൻ എന്റെ ഭർത്താവ് ഒരിക്കൽ സെറ്റിൽ വന്നിരുന്നു. എന്നിട്ടും സിറ്റുവേഷൻ മാറിയില്ല. കൂടുതൽ വഷളാവുകയാണ് ചെയ്തത്. എന്നെ പുള്ളിക്ക് കിട്ടാത്തതുകൊണ്ടുള്ള പ്രശ്നങ്ങളാണ്. അത് പലരോടും അയാൾ തന്നെ പറഞ്ഞിട്ടുണ്ട്.
പ്രശ്നമുണ്ടായപ്പോൾ ചാനൽ എനിക്കൊപ്പമാണ് നിന്നത്. അയാളെ അടിച്ച ദിവസം ഒരുപാട് ആളുകൾ സെറ്റിലുണ്ടായിരുന്നില്ല. സൗകര്യം ഇല്ലെങ്കിൽ ഇറങ്ങിപ്പോടീയെന്ന് പറഞ്ഞ് ചീത്ത വിളിച്ചു. അത് കേട്ടോണ്ട് നിൽക്കാനുള്ള ക്ഷമയില്ലാത്തതുകൊണ്ടാണ് അടിച്ചത്. വളരെ മോശമായ ചീത്തയാണ് വിളിച്ചത്. അവിടെ സീനിയോറിറ്റി നോക്കിയില്ല. തിരിച്ച് എന്നേയും ഉപദ്രവിച്ചു. മുഖത്തും കയ്യിലും എല്ലാം മുറിവുണ്ടായിരുന്നു. കുടുംബത്തെ ഓർത്താണ് മിണ്ടാതിരുന്നതെന്നും ചിലങ്ക പറയുന്നു.
chilanka reveals why she didnt take legal action despite being harassed director