(moviemax.in)തമിഴ് സൂപ്പർ താരം വിജയ്‌യും എച്ച്. വിനോദും ഒന്നിക്കുന്ന 'ജനനായകൻ' എന്ന ചിത്രത്തിന് ഒടിടി പ്ലാറ്റ്‌ഫോമിൽ തിരിച്ചടി. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരുന്ന ആമസോൺ പ്രൈം കരാറിൽ നിന്ന് പിന്മാറിയതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെൻസർ ബോർഡുമായുള്ള നിയമതർക്കങ്ങളും റിലീസ് വൈകുന്നതുമാണ് വമ്പൻ തുകയുടെ ഈ കരാർ റദ്ദാക്കാൻ കാരണമായതെന്നാണ് സൂചന.
ഏകദേശം 120 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ ആമസോൺ വാങ്ങിയിരുന്നത്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് നായകനാകുന്ന അവസാന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് 'ജനനായകൻ' ഒരുങ്ങിയത്.
എന്നാൽ ചിത്രത്തിലെ രാഷ്ട്രീയ ഉള്ളടക്കം സംബന്ധിച്ച തർക്കത്തെത്തുടർന്ന് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതോടെ റിലീസ് അനിശ്ചിതത്വത്തിലായി. കഴിഞ്ഞ പൊങ്കലിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം ഇനി തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ തിയേറ്ററുകളിലെത്തൂ എന്നാണ് പുതിയ വിവരങ്ങൾ.
അതേസമയം, തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റിയുടെ സ്ക്രീനിംഗ് സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. കമ്മിറ്റി അംഗങ്ങളിൽ ഒരാളുടെ ആരോഗ്യപ്രശ്നത്തെത്തുടർന്നാണ് നടപടി നീണ്ടുപോയത്.
ചിത്രത്തിന് അനുമതി ലഭിച്ചാൽ ഉടൻ തിയേറ്ററുകളിലെത്തിക്കാൻ കെ.വി.എൻ പ്രൊഡക്ഷൻസ് ശ്രമിക്കുന്നുണ്ടെങ്കിലും നിലവിലെ വിവാദങ്ങൾ സിനിമയ്ക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്.
Amazon reportedly backs out of OTT deal for Vijay's film 'Jananayakan'

































