---
title: "തരംതിരിവിന്റെ ആവശ്യമുണ്ടോ? ഇവരും തീയിലേക്ക് ചാടി മരിക്കണമെന്നാണോ പറയുന്നേ? ദാസേട്ടന്‍ കോഴിക്കോട് ചോദിക്കുന്നു"
english_title: "#dasettankozhikode #spoke #about #negative #comments #renusudhi #album"
publisher: "moviemax.in"
canonical_url: "https://moviemax.in/news/272187/dasettankozhikode-spoke-about-negative-comments-renusudhi-album"
published_at: "2025-02-22T20:43:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b9ea20e946a_renu.jpg"
keywords: []
---

# തരംതിരിവിന്റെ ആവശ്യമുണ്ടോ? ഇവരും തീയിലേക്ക് ചാടി മരിക്കണമെന്നാണോ പറയുന്നേ? ദാസേട്ടന്‍ കോഴിക്കോട് ചോദിക്കുന്നു

> **Lead Summary:** ** അന്തരി**ച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു ഗ്ലാമറസായി ആല്‍ബത്തില്‍ അഭിനയിച്ചെന്ന് ചൂണ്ടി കാണിച്ച് വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. മുന്‍പും രേണു സുധിയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഭര്‍ത്താവ് മരിച്ചതിന് ശേഷം ഒരുങ്ങി നടന്നതിനും സമൂഹമാധ്യമങ്ങളില്‍ സജീവമായതിന്റെ പേരിലായിരുന്നു താരപത്‌നി പരിഹസിക്കപ്പെട്ടത്.

## Article Content

** അന്തരി**ച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു ഗ്ലാമറസായി ആല്‍ബത്തില്‍ അഭിനയിച്ചെന്ന് ചൂണ്ടി കാണിച്ച് വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. മുന്‍പും രേണു സുധിയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഭര്‍ത്താവ് മരിച്ചതിന് ശേഷം ഒരുങ്ങി നടന്നതിനും സമൂഹമാധ്യമങ്ങളില്‍ സജീവമായതിന്റെ പേരിലായിരുന്നു താരപത്‌നി പരിഹസിക്കപ്പെട്ടത്.

എന്നാല്‍ അതിനെക്കാളും കഠിനമായ രീതിയിലാണ് രേണുവിപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുന്നത്. അതേ സമയം രേണുവിനൊപ്പം ആല്‍ബത്തില്‍ അഭിനയിച്ച ദാസേട്ടന്‍ കോഴിക്കോടും ഈ വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെയാണ് രേണുവിന് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ച് ഇദ്ദേഹം സംസാരിച്ചത്.

'ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടി ചാവുന്നൊരു സമ്പ്രദായം നമ്മുടെ നാട്ടിലുണ്ടായിരുന്നു. സതി എന്നാണ് അതിന്റെ പേര്. അത് വീണ്ടും വരുത്തണമെന്നാണോ എല്ലാവരും പറയുന്നത്. എന്തൊക്കെ വിവരക്കേടുകളാണ് ഈ പറഞ്ഞ് കൊണ്ടിരിക്കുന്നത്. ഭര്‍ത്താവ് മരിച്ച സ്ത്രീ സ്ത്രീയല്ലേ, അവര്‍ക്കും ജീവിക്കണ്ടേ?

മാന്യമായി ജോലി ചെയ്ത് ജീവിക്കുന്ന എത്ര സ്ത്രീകളുണ്ട്. ഇങ്ങനൊരു തരംതിരിവിന്റെ ആവശ്യമുണ്ടോ? ഇത് 2025 ആണ് ചങ്കുകളേ... ഈ കാലത്ത് ഇതിനൊന്നും പ്രസക്തിയില്ല. ഒരാള്‍ അവരുടെ ഇഷ്ടത്തിന് സ്വന്തമായി ജീവിക്കാന്‍ തീരുമാനിച്ചാല്‍ പോലും സ്വാതന്ത്ര്യമുണ്ട്. ഒരു ബാഹ്യ ശക്തി ജീവിതത്തില്‍ വരരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

അവര്‍ നാടകനടിയാണ്, റില്‍സ് ചെയ്യുകയും അഭിനയിക്കുകയുമൊക്കെ ചെയ്യും. എന്തിനാണ് ആവശ്യമില്ലാത്ത വിവാദങ്ങളിലേക്ക് ആ പാവം പിടിച്ച സ്ത്രീയെ കൂട്ടിക്കൊണ്ട് പോകുന്നതെന്നാണ് എനിക്ക് ചോദിക്കാനുള്ളതെന്നും' ദാസേട്ടന്‍ കോഴിക്കോട് പറയുന്നു...

ദിലീപിന്റെ ചാന്തുപൊട്ട് എന്ന സിനിമയിലെ പാട്ടിന്റെ വരികള്‍ക്കൊപ്പമാണ് രേണുവും ദാസും അഭിനയിച്ചത്. ബീച്ച് പശ്ചാതലമാക്കി വരുന്ന പാട്ടിന്റെ ഓര്‍ജിനാലിറ്റിയോട് ചേര്‍ന്ന് തന്നെയാണ് താരങ്ങള്‍ അഭിനയിച്ചതും. എന്നാല്‍ ഭര്‍ത്താവ് മരിച്ച സ്ത്രീയാണെന്ന കുറവ് ചൂണ്ടി കാണിച്ച് കൊണ്ടാണ് ഇവര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നത്.

2023 ലായിരുന്നു വാഹനാപകടത്തെ തുടര്‍ന്ന് കൊല്ലം സുധി മരണപ്പെടുന്നത്. ആകെയുണ്ടായിരുന്ന ആശ്രയം നഷ്ടപ്പെട്ടതോടെ സുധിയുടെ ഭാര്യയ്ക്കും മക്കള്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്തി ഒത്തിരി സംഘടനകളും രംഗത്ത് വന്നു. ചില കൂട്ടായ്മകള്‍ അവര്‍ക്ക് വീട് നിര്‍മ്മിച്ച് കൊടുക്കുകയും ചെയ്തു. ഇതൊക്കെ വിമര്‍ശകരെ വല്ലാതെ ചൊടിപ്പിച്ചു.

സുധിയുടെ ഇഷ്ടത്തിന് അനുസരിച്ച് പൊട്ട് തൊട്ട് ഒരുങ്ങി സുന്ദരിയായി നടക്കുന്നതാണ് രേണുവിന്റെ കുറ്റമായി ചിലര്‍ കണ്ടെത്തിയത്. ഇവള്‍ മറ്റൊരുത്തന്റെ കൂടെ പോകുമെന്നും തുടങ്ങി അധിഷേപങ്ങളും രേണുവിന് നേരിടേണ്ടി വന്നു. എന്നാല്‍ ഇതൊക്കെ മറികടന്ന് അഭിനയത്തില്‍ സജീവമാകാനുള്ള തീരുമാനമായിരുന്നു. ഇടയ്ക്ക് ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചും രേണു തന്റെ കഴിവ് തെളിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/272187/dasettankozhikode-spoke-about-negative-comments-renusudhi-album)