( moviemax.in ) കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം നടനും മിമിക്രി താരവുമായിരുന്ന കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ ഒരു റീൽ വീഡിയോയാണ്. റീൽസിലൂടെ മലയാളികൾക്ക് സുപരിചിതനായ ദാസേട്ടൻ കോഴിക്കോടിനൊപ്പം ഒരു റൊമാന്റിക്ക് റീൽ വീഡിയോയാണ് രേണു ചെയ്തത്. ചാന്തുപൊട്ടിലെ ചാന്ത് കുടഞ്ഞൊരു സൂര്യ മാനത്ത് എന്ന ഗാനത്തിനാണ് ഇരുവരും റീൽ ചെയ്തത്. വീഡിയോ വൈറലായതോടെ ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങും പരിഹാസവും അപമാനവും നേരിടുന്നത് രേണുവാണ്.
വിധവയായിരുന്നിട്ടും മറ്റൊരാൾക്കൊപ്പം റൊമാന്റിക്ക് വീഡിയോ ചെയ്തുവെന്നതായിരുന്നു ഒരു വിഭാഗം ആളുകൾ രേണുവിൽ കണ്ട കുറ്റം. ഇത്തരം വീഡിയോകളിൽ അഭിനയിച്ച് രേണു സുധിയുടെ സ്നേഹത്തെ വഞ്ചിക്കുന്നുവെന്ന തരത്തിൽ വരെ കമന്റുകൾ വന്നിരുന്നു. സുധിയുടെ കുടുംബത്തിന് അടുത്തിടെ വീട് വെച്ച് നൽകിയ കേരള ഹോം ഡിസൈൻസ് ഗ്രൂപ്പിനെ ടാഗ് ചെയ്തും രേണുവിനെ ആളുകൾ വിമർശിക്കുന്നുണ്ട്.
ഇപ്പോഴിതാ രേണുവിന്റെ റീൽ വീഡിയോയും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സൈബർ ബുള്ളിയിങ്ങിലും വിവാദങ്ങളിലും പ്രതികരിച്ച് എത്തിയിരിക്കുകയാണ് കേരള ഹോം ഡിസൈൻസ് ഗ്രൂപ്പിന്റെ ചുമതലയുള്ളവരിൽ ഒരാളായ ഫിറോസ്. വീടും സ്ഥലവും കിട്ടിയതുകൊണ്ട് സുധിയുടെ കുടുംബത്തിന്റെ വയർ നിറയില്ലല്ലോയെന്നും അവർ അവരുടെ ജീവിതം എങ്ങനെയെങ്കിലും ജീവിക്കട്ടെ എന്നുമാണ് പ്രതികരിച്ച് ഫിറോസ് സോഷ്യൽമീഡിയയിൽ കുറിച്ചത്.
ഫിറോസിന്റെ കുറിപ്പിലൂടെ തുടർന്ന് വായിക്കാം.... കൊല്ലം സുധി മരിച്ചതിനുശേഷം അവർക്ക് ഒരു വീട് നൽകാൻ തയ്യാറായി ഞങ്ങൾ കേരള ഹോം ഡിസൈൻസ് ഗ്രൂപ്പ് മുന്നിൽ വന്ന സമയം... അന്ന് ആദ്യ മീറ്റിങ് 24 ചാനലിന്റെ ഓഫീസിൽ നടക്കുന്നു. ടിനി ടോം, കെഎസ് പ്രസാദേട്ടൻ എന്നീ സിനിമ പ്രവർത്തകരും ശ്രീകണ്ഠൻ നായർ പിന്നെ ഞാനും. ഷബൂസും ഷിയാസും ആയിരുന്നു ആദ്യ മീറ്റിങ്ങിൽ പങ്കെടുത്തത്.
അന്ന് അവരുടെ ഭാഗത്ത് നിന്ന്... അതായത് സുധിയുടെ ഫാമിലിയെ ഏറ്റവും അടുത്തറിയുന്നവർ എന്ന നിലയിൽ സംസാരിച്ചവരുടെ ഭാഗത്ത് നിന്ന് വന്ന ആദ്യ നിർദ്ദേശം ഞാൻ നിങ്ങളുമായ് ഇപ്പോൾ ഷെയർ ചെയ്യാൻ കാരണം... സുധിയുടെ ഭാര്യ അഭിനയിച്ച ഈ താഴെ കാണുന്ന വീഡിയൊ ഷൂട്ടിന്റെ ലിങ്കിൽ എന്നെ മെൻഷൻ ചെയ്യുന്നു അല്ലങ്കിൽ ആ ലിങ്ക് എനിക്ക് അയച്ച് തരുന്നുവെന്ന് മാത്രമല്ല പല സമയത്തും പലരും ഉന്നയിച്ച ഒരു ആശങ്കക്ക് വിരാമം ഇടാനും കൂടെയാണ്.
അന്ന് ആദ്യ മീറ്റിങ്ങിൽ ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനം മരണപെട്ട കൊല്ലം സുധിയുടെ രണ്ട് മക്കൾക്ക് മാത്രമാണ് ബഹുമാനപ്പെട്ട ബിഷപ്പ് നൽകിയ സ്ഥലത്തിനും അവിടെ ഞങ്ങൾ നൽകിയ വീടിനും അവകാശം ഉള്ളൂവെന്നതാണ്. ആ വീടും സ്ഥലവും 15 വർഷത്തേക്ക് വിൽക്കാനോ കൈമാറാനോ സാധിക്കുകയുമില്ല എന്നതും ആ ആധാരത്തിൽ വ്യക്തമായ് എഴുതി ചേർത്തിട്ടുള്ളതാണ്.
പറഞ്ഞ് വന്നത് ഇത്രയാണ്... കൊല്ലം സുധിയുടെ കുടുംബത്തിന് ഞങ്ങൾ നൽകിയ വീടിന്റെ പരിപൂർണ്ണ അവകാശികൾ അദ്ദേഹത്തിന്റെ രണ്ട് മക്കൾ മാത്രമാണ്. മറ്റാർക്കും ആ വീടിനോ സ്വത്തിനോ ഒരു അവകാശവും ഇല്ല. ആ കുട്ടികളെ ആരും ആ വീട്ടിൽ നിന്നും അടിച്ചിറക്കുമെന്ന ആശങ്ക ആർക്കും വേണ്ട. നമുക്ക് എല്ലാവർക്കും ഉള്ള അതേ ജനാധിപത്യ സ്വാതന്ത്ര്യം കൊല്ലം സുധിയുടെ കുടുംബാംഗങ്ങൾക്കും ഉണ്ടെന്ന കാര്യവും കൂടി ചേർക്കുന്നു.
അവരുടെ കുടുംബത്തെ നോക്കാൻ അവർ ജോലി ചെയ്യട്ടെ. വീടും സ്ഥലവുമാണ് അവർക്ക് കിട്ടിയത്. അതുകൊണ്ട് അവരുടെ വയർ നിറയില്ലല്ലോ. അവർ അവരുടെ ജീവിതം എങ്ങനെയെങ്കിലും ജീവിക്കട്ടെ. നമ്മളെന്തിന് സദാചാര പോലീസാവുന്നു എന്നായിരുന്നു ഫിറോസിന്റെ കുറിപ്പ്.
ഫിറോസിന്റെ പ്രതികരണം വൈറലായതോടെ നിരവധി പേരാണ് അനുകൂലിച്ച് എത്തിയത്. മലയാളികൾക്ക് ഒരു പൊതുബോധമുണ്ട്. എന്തിനെങ്കിലും ആരെങ്കിലും സഹായിച്ചാൽ പിന്നെ അവർ പറയുന്ന രീതിയിൽ ജീവിക്കണമെന്നതാണ് അത്. അതെ ഇവിടെയും നടക്കുന്നുള്ളൂ. സഹായം എന്നത് അർഹതപെട്ടവരുടെ അവകാശമാണെന്ന് മനസിലാക്കിയാൽ തീരുന്ന വിഷയമേ ഉള്ളു എന്നിങ്ങനെയായിരുന്നു രേണുവിനെ പിന്തുണച്ച് ആളുകൾ കുറിച്ചത്.
#kerala #home #design #group #member #firose #reacted #kollamsudhi #wife #renus #reel #related #controversy