25 വയസിനുള്ളിൽ 25 രാജ്യങ്ങൾ സന്ദർശിച്ച് നിശ്ചയദാര്‍ഡ്യമുണ്ടെങ്കില്‍ എന്തും നേടാമെന്ന് പറഞ്ഞ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയും സഞ്ചാരിയുമായ അരുണിമ. ട്രാവല്‍ വ്ലോഗറായ അരുണിമ തന്റെ യാത്രകളുടെ വീഡിയോകൾ സോഷ്യൽമീഡിയ വഴിയും തന്റെ യുട്യൂബ് ചാനൽ വഴിയും ആരാധകരിലേക്ക് എത്തിക്കാറുണ്ട്. ചെറുപ്രായത്തിൽ തന്നെ ആരുടെയും സഹായമില്ലാതെ വലിയ മുതൽ മുടക്കില്ലാതെ ലോകം ചുറ്റി കറങ്ങുന്ന അരുണിമ ഇപ്പോൾ അംഗോള എന്ന രാജ്യത്തിലൂടെയാണ് യാത്ര ചെയ്യുന്നത്.
അംഗോളയിലെ ആളുകളുടെ കൾച്ചറും ഭക്ഷണരീതിയും എല്ലാം വീഡിയോയാക്കി അരുണിമ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ യാത്രയ്ക്കിടെ കഴിഞ്ഞ ദിവസം അംഗോളയിൽ വെച്ച് വളരെ മോശമായ ഒരു അനുഭവം അരുണിമയ്ക്കുണ്ടായി. അംഗോളിയക്കാരനായ ഒരു യുവാവ് അരുണിമയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു യാത്രയ്ക്കിടെ സ്പർശിച്ചു. ബൈക്കിൽ ലിഫ്റ്റടിച്ച് പോകവെയാണ് ദുരനുഭവം അരുണിമയ്ക്കുണ്ടായത്.
തനിക്കുണ്ടായ അനുഭവം വീഡിയോ സഹിതം അരുണിമ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. സംഭവം തന്നെ മാനസീകമായി തളർത്തിയെന്നും ജീവന് ആപത്തുണ്ടാകുമെന്നതിനാൽ പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും അരുണിമ പറയുന്നു. സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ മാത്രം സുരക്ഷിതമായ രാജ്യമല്ല അംഗോളയെന്ന് പറഞ്ഞാണ് അരുണിമ അനുഭവം വിവരിച്ച് തുടങ്ങുന്നത്. അംഗോളയിൽ വെച്ച് എനിക്ക് വളരെ മോശമായ ഒരു അനുഭവമുണ്ടായി.
ഞാൻ ബൈക്കിൽ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ ബൈക്ക് ഓടിച്ചിരുന്നയാൾ എന്റെ ശരീരത്തിൽ കയറി പിടിച്ചു. ശൂന്യമായി കിടക്കുന്ന ചരൽ പോലത്തെ റോഡുകൾ... ചുറ്റും കാട്... സാഹചര്യവും വളരെ മോശമായിരുന്നു. കാണുന്ന ആളുകൾക്ക് വളരെ എളുപ്പമായി തോന്നാം. എന്നാൽ ആ സാഹചര്യം അത്ര എളുപ്പമായിരുന്നില്ല. അയാളെ തല്ലാനോ വേറെ എന്തെങ്കിലും ചെയ്യാനോ ഞാൻ പോയിരുന്നെങ്കിൽ ഇന്ന് ഈ വീഡിയോ ഇടാൻ ഞാൻ ഉണ്ടാവുമായിരുന്നില്ല.
എന്നെ കൊന്ന് കളഞ്ഞിട്ടുണ്ടാകും. അയാളുടെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായ ഉടൻ വാഹനത്തിൽ നിന്ന് ഇറങ്ങി അതേ കുറിച്ച് ഞാൻ അയാളോട് ചോദിച്ചു... എന്താണ് ചെയ്യുന്നതെന്ന്. അപ്പോൾ അയാൾ എന്നോട് പറഞ്ഞു. അയാൾ എന്നെ തൊട്ടതല്ല പുറത്ത് ചൊറിഞ്ഞതാണെന്ന്. മാത്രമല്ല നല്ല പോലെ അഭിനയിച്ച് കാണിക്കുകയും ചെയ്തു. ഞാൻ വീഡിയോ എടുത്തപ്പോൾ എന്നോട് വീഡിയോ ഓഫ് ചെയ്യാൻ പറഞ്ഞു. ഫോൺ പിടിച്ച് വാങ്ങി.
എന്റെ കയ്യിൽ സുരക്ഷിതത്വത്തിനായുള്ള ഉപകരണങ്ങൾ ഉണ്ടായിരുന്നില്ല. പെപ്പർ സ്പ്രേയോ മറ്റ് കാര്യങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇവിടെ ഒന്നും അത് മേടിക്കാനും കിട്ടുകയില്ല. എന്റെ യാത്രയിൽ ഞാൻ കണ്ടുമുട്ടുന്നത് കൂടുതലും നല്ല ആളുകളെയാണ്. എന്നാൽ ഇതുപോലെത്തെ കുറച്ച് മോശം ആളുകളും ഈ ഭൂമിയിൽ ജീവിക്കുന്നുണ്ട്. ഈയൊരു വ്യക്തി എന്നോട് ഇങ്ങനെ ചെയ്തുവെന്ന് വിചാരിച്ച് ആ രാജ്യത്തെ മൊത്തം ആളുകളും അങ്ങനെയായിരിക്കണം എന്നില്ല.
അതിനുശേഷം ആ വ്യക്തി തിരിച്ചുപോയി. ഞാൻ ശൂന്യമായ റോഡിലൂടെ ഒറ്റയ്ക്ക് നടന്നുപോയി. പിന്നീട് ഒരു ബൈക്കിൽ രണ്ട് ആളുകൾ പോകുന്നത് കണ്ട് കൈ കാട്ടി തടഞ്ഞുനിർത്തി ആ വണ്ടിയിൽ കയറി സുരക്ഷിതമായ ഒരു സ്ഥലത്ത് എത്തി. ഇവരുടെ വീട്ടിലാണ് കിടന്നുറങ്ങിയത്. ഒരു ദിവസം തന്നെ മോശമായ ആളുകളേയും നല്ലവരായ ആളുകളെ കണ്ടു. അതിനാൽ തന്നെ നമുക്ക് ഒരു രാജ്യത്തിനെയോ ഭൂഖണ്ഡത്തിനെയോ കുറ്റപ്പെടുത്താൻ സാധിക്കുകയില്ല.
ഞാൻ ഇന്ത്യയിൽ യാത്ര ചെയ്യുന്ന സമയത്ത് ഒട്ടുമിക്ക ദിവസങ്ങളിലും മോശ അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. ആഫ്രിക്കയിൽ വെച്ചും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ വളരെ കുറവാണ്. ഈയൊരു സംഭവം എന്തോ എന്നെ മാനസികമായി തളർത്തി. പക്ഷെ കുറച്ച് സമയത്തേക്ക് മാത്രം. അതിനുശേഷം ഞാൻ ഒക്കെയായി. കുറച്ചുസമയം പാനിക്കായ ഒരു സാഹചര്യത്തിലൂടെയാണ് പോയത്.
ഇനിയും എന്റെ യാത്രയിൽ മോശം അനുഭവം ഉണ്ടായേക്കാം. പക്ഷെ അതിൽ നിന്നെല്ലാം ഞാൻ അതിജീവിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടുതന്നെ പോകും. എന്റെ യാത്രകൾ തുടരുന്നു... എന്നാണ് ദുരനുഭവം പങ്കിട്ട് അരുണിമ കുറിച്ചത്. നിരവധി ആരാധകരാണ് അരുണിമയെ ആശ്വസിപ്പിച്ചും ആത്മവിശ്വാസം പകർന്നും കമന്റുകളുമായി എത്തിയത്.
യാത്ര അരുണിമയെ സംബന്ധിച്ച് പുതിയ കാര്യമല്ല. പ്ലസ് ടുവിന് പഠിക്കുമ്പോൾ വണ്ടിക്കൂലി പോലുമില്ലാതെ ഇരുപത്തിരണ്ട് ദിവസം ദക്ഷിണേന്ത്യ മുഴുവന്‍ കറങ്ങിയാണ് അരുണിമ യാത്രയുടെ ലോകത്തേക്ക് ചുവടുവെച്ചത്. ലിഫ്റ്റ് ചോദിച്ചും പരിചയക്കാരുടെ വീടുകളില്‍ താമസിച്ചുമൊക്കെ അരുണിമ ഒട്ടേറെ ലോക രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് കഴിഞ്ഞു. ഇന്ത്യയില്‍ അരുണിമ പോകാത്ത ഇടങ്ങളില്ല. വെറും യാത്രക്കൊപ്പം ചെന്ന് എത്തുന്ന നാടുകളെ ആഴത്തില്‍ മനസിലാക്കാനും ശ്രമിക്കുന്നുണ്ട് ഈ മിടുക്കി.
#travelvlogger #arunimaip #open #up #about #her #bitter #experience #angola