ആരും കൊതിക്കും ഇങ്ങനെയൊരു മുഖ്യമന്ത്രിയെ; ‘വൺ’ തീയറ്ററില്‍ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്.തന്റെ നിലനിൽപ്പ് അവതാളത്തിലാവും എന്നറിഞ്ഞിട്ടും അഴിമതിയുടെ മാറാപ്പു പിടിച്ച ഭരണസംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടു വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന കടയ്ക്കൽ ചന്ദ്രൻ എന്ന ഒരു മുഖ്യമന്ത്രിയുടെ കഥയാണ് ‘വൺ’. ഒപ്പം, രാഷ്ട്രീയത്തിലെ അധികാര വടംവലിയും സമകാലിക അവസ്ഥകളും അഴിമതിയിൽ കുളിച്ചു നിൽക്കുന്ന ജനപ്രതിനിധികളെയും കക്ഷിരാഷ്ട്രീയവും ഭരണം നിലനിർത്തിക്കൊണ്ടുപോകാൻ മുന്നണികൾ നടത്തുന്ന ട്രിപ്പീസ് കളിയുമെല്ലാം തുറന്നു കാട്ടുന്നുണ്ട് ചിത്രം.
ഒരു സുപ്രഭാതത്തിൽ മുഖ്യമന്ത്രിയ്ക്ക് എതിരെ യോദ്ധാവ് എന്ന പേരിലുള്ള ഒരു വ്യാജ പ്രൊഫൈലിൽ നിന്നും അപകീർത്തികരമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെടുകയാണ്. അത് ചെയ്ത ചെറുപ്പക്കാരന് അവന്റേതായ ചില കാരണങ്ങളുണ്ട്. മുഖ്യമന്ത്രിയ്ക്ക് എതിരെ പ്രയോഗിക്കാൻ ഒരായുധം കാത്തിരിക്കുന്ന പ്രതിപക്ഷം ആ ഫേസ്ബുക്ക് പോസ്റ്റ് ആഘോഷമായി ഏറ്റെടുക്കുകയാണ്. എന്നാൽ ഒട്ടും അമാന്തിക്കാതെ വേഗത്തിൽ, ഏറ്റവും മാതൃകാപരമായി തന്നെ മുഖ്യമന്ത്രി അതിനെ കൈകാര്യം ചെയ്യുന്നു. അവിടുന്നങ്ങോട്ടും തുടരുന്ന പ്രശ്നങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
മുരളി ഗോപി, സിദ്ദിഖ്, ജോജു ജോർജ്ജ്, നിമിഷ സജയൻ, റിസബാവ, ജഗദീഷ്, മധു, ബാലചന്ദ്രമേനോൻ, രശ്മി ബോബൻ, ബിനു പപ്പു, കൃഷ്ണകുമാർ, ശങ്കർ രാമകൃഷ്ണൻ, നിഷാന്ത് സാഗർ, സുദേവ്, മാമുക്കോയ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ആളുകൾ ചെറുതും വലുതുമായ കഥാപാത്രങ്ങളായി വന്നുപോവുന്നു. വിശേഷമൊന്നുമില്ല. ഗോപി സുന്ദർ ആണ് ബിജിഎം. വൈദി സോമസുന്ദരം ക്യാമറ. ഹെവി മൂഡ് സംഭാവന ചെയ്യുന്നു രണ്ടുപേരുടെ ടീമും.
പൊതുവെ പ്രസംഗ സീനുകളിൽ ഏറെ മികവു പുലർത്തുന്ന താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. പറയുന്ന ഒരോ വാക്കും പ്രേക്ഷകരുടെ മനസ്സിനെ സ്പർശിക്കുന്ന രീതിയിൽ, അർത്ഥമുൾകൊണ്ട്, കൃത്യമായ മോഡുലേഷനിൽ അവതരിപ്പിക്കാൻ മമ്മൂട്ടിയെ കഴിഞ്ഞേ മറ്റാരുമുള്ളൂ എന്നു തന്നെ പറയാം. ‘വൺ’ എന്ന ചിത്രവും അത്തരത്തിലുള്ള ചില ഹൃദയസ്പർശിയായ സീനുകൾ പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്.
ഹീറോ ആയിരിക്കുമ്പോഴും നിസ്സഹായതയും വൈകാരികതയും എല്ലാം ഒത്തുചേർന്ന ഒരു മനുഷ്യൻ കൂടി ആ മുഖ്യമന്ത്രിയ്ക്ക് അകത്തുണ്ടെന്ന് കാണിച്ചു തരുന്ന കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രം പ്രേക്ഷകരുമായും വൈകാരികമായി കണക്റ്റാവുന്നുണ്ട്. സംശുദ്ധരാഷ്ട്രീയമെന്നത് ഉട്ട്യോപൻ സങ്കൽപ്പമായ ഒരു കാലത്ത്, ജനസേവനത്തിന്റെ യഥാർത്ഥ പൊരുൾ മനസ്സിലാക്കിയ ഒരു ജനപ്രതിനിധി എന്നത് ഓരോ പൗരനും കാണുന്ന ഏറ്റവും ലക്ഷ്വറിയായ സ്വപ്നങ്ങളിൽ ഒന്നാണെന്ന് പറയേണ്ടി വരും. നിലവിലെ രാഷ്ട്രീയ പരിതസ്ഥിതിയിൽ ആ സ്വപ്നം ഒരിക്കലും യാഥാർത്ഥ്യമാകാൻ സാധ്യത ഇല്ലെന്നറിയാമെങ്കിലും സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും അത്തരമൊരു മുഖ്യമന്ത്രിയെ ആഗ്രഹിച്ചുപോവും. അത്രയും ആകർഷണീയമായ രീതിയിലാണ് കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെ തിരക്കഥാകൃത്തുകൾ സൃഷ്ടിച്ചിരിക്കുന്നത്. മമ്മൂട്ടി എന്ന നടന് മലയാളികളുടെ മനസ്സുകളിലുള്ള സ്ഥാനമാവട്ടെ, ആ കഥാപാത്രത്തെ ഒരു പടി മുകളിലേക്ക് ഉയർത്തുക കൂടി ചെയ്യുന്നുണ്ട്.
വിദ്യ സോമസുന്ദരത്തിന്റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്.മാത്യുവും പുതുമുഖ താരം ഇഷാനി കൃഷ്ണയുമാണ് ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങൾ.നടി അഹാന കൃഷ്ണ അനുജത്തി ഇഷാനി കൃഷ്ണയുടെ ആദ്യ സിനിമയ്ക്ക് മികച്ച അഭിപ്രായവും സന്തോഷവും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു.അച്ഛന്റെ പുതിയ കഥാപാത്രത്തെയും അഹാന ഇരു കൈയ്യോടെ സ്വീകരിച്ചു.
A political thriller / eventful political film; One grabs the audience's attention