( https://moviemax.in/) വിവാദ ചിത്രം 'കേരള സ്റ്റോറി 2'-ന്റെ പ്രദർശനാനുമതി തടയണമെന്നും സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെ സുപ്രധാന നിരീക്ഷണങ്ങളുമായി ഹൈക്കോടതി. കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, നാളെ ചിത്രം നേരിട്ട് കണ്ട് ഉള്ളടക്കം വിലയിരുത്താൻ തീരുമാനിച്ചു. ഉള്ളടക്കം എന്താണെന്ന് തിരിച്ചറിയേണ്ട എന്ന് കോടതി ചോദിച്ചു. സിനിമ യഥാർഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതെന്ന് പറയുന്നത് ശരിയല്ല എന്നും കോടതി വ്യക്തമാക്കി. കേരളത്തിന്റെ പ്രതിഛായയെ ബാധിക്കുമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.
ഒരു പ്രദേശത്തെ ജനതയെയാകെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണ് കേരളാ സ്റ്റോറി, കേരളം വര്‍ഗീയതയുടെയും മതപരിവർത്തനത്തിന്‍റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. ഹർജിയൽ സെൻസർബോർഡ് അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യമാണ് സിനിമയിലൂടെ പറഞ്ഞതെന്നായിരുന്നു സംവിധായകന്‍ കാമാക്യ നാരായണന്‍ സിംഗിന്റെ അവകാശവാദം. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താൻ ഉള്ളതെന്നും ക്രമസമാധാന പ്രശ്നത്തിനും കാരണമാകുമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെ നാടാണ് കേരളം എന്ന് മുദ്രകുത്താൻ ഈ സിനിമ എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ഇത് വർഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ 'കേരള സ്റ്റോറി 2'വിന്റെ ട്രെയ്‌ലർ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതംമാറ്റത്തിന് വിധേയരാക്കുന്നുവെന്നും,സമ്മതമില്ലാതെ ബീഫ് വായിൽ വച്ച് കഴിക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്നുമുള്ള രംഗങ്ങളാണ് ട്രെയ്‌ലറിൽ ഉള്ളത്. വലിയ രീതിയിലുള്ള വിമർശനമാണ് ചിത്രത്തിന്റെ ട്രെയ്‌ലറിനെതിരെ ഉയർന്നുവരുന്നത്.
Kerala Story 2: High Court says people's concerns cannot be ignored; will watch the film tomorrow

































