(moviemax.in) ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പരമോന്നത ബഹുമതിയായ 'അംബാ പുരസ്കാരം' ഏറ്റുവാങ്ങിയ നടൻ മോഹൻലാൽ തന്റെ കുട്ടിക്കാലത്തെയും സിനിമയെയും കുറിച്ചുള്ള ഗൃഹാതുരമായ ഓർമ്മകൾ പങ്കുവെച്ചു.
തന്റെ അമ്മ വലിയൊരു ആറ്റുകാൽ ഭക്തയായിരുന്നുവെന്നും ഈ പുരസ്കാരം കാണാൻ അമ്മയുണ്ടായിരുന്നെങ്കിൽ ഏറെ സന്തോഷിക്കുമായിരുന്നുവെന്നും അദ്ദേഹം ചടങ്ങിൽ വൈകാരികമായി സംസാരിച്ചു.
തിരുവനന്തപുരത്തുകാരനായ തനിക്ക് ആറ്റുകാൽ പൊങ്കാല വെറുമൊരു ഉത്സവമല്ലെന്നും അതൊരു വികാരമാണെന്നും പറഞ്ഞ അദ്ദേഹം, തന്റെ കൗമാരകാലത്തെ ആറ്റുകാൽ ദർശനങ്ങളെയും വയലുകൾ നിറഞ്ഞ പഴയ ക്ഷേത്രപരിസരത്തെയും കുറിച്ച് ഓർത്തെടുത്തു.
തന്റെ ജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും ഏറ്റവും നിർണായകമായ രണ്ട് നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത് ആറ്റുകാൽ തിരുനടയാണെന്ന് മോഹൻലാൽ വെളിപ്പെടുത്തി. ആദ്യ ചിത്രമായ 'തിരനോട്ട'ത്തിന്റെ പൂജ നടന്നതും 1988-ൽ സുചിത്രയെ ജീവിതപങ്കാളിയായി സ്വീകരിച്ചതും ഇതേ ക്ഷേത്രത്തിൽ വെച്ചായിരുന്നു.
48 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ടെങ്കിലും, താൻ വളർന്ന മണ്ണിലെ അമ്മയുടെ പേരിലുള്ള ഈ പുരസ്കാരം ഏറെ സവിശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ പലതവണ ക്ഷേത്രത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ മാത്രമാണ് വരാൻ സാധിച്ചതെന്നും, "എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ" എന്ന് പറയുന്നത് പോലെ അമ്മയുടെ വിളി വന്നപ്പോഴാണ് താൻ എത്തിയതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
Mohanlal receives the Chare Amba award on behalf of Attukalamma

































