ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാളെ നഷ്ടപ്പെട്ടതിനെ കുറിച്ചും മൂന്ന് തവണ ഗര്‍ഭം അലസിപ്പോയതിനെ കുറിച്ചും മനസുതുറന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന റോഡ്രിഗസ്. നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി സീരീസ് 'ഐ ആം ജോര്‍ജിന'-യുടെ രണ്ടാം സീസണിലാണ് ജീവിതത്തില്‍ നേരിട്ട നഷ്ടങ്ങളെ കുറിച്ച് ജോര്‍ജിന തുറന്നു സംസാരിച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ ജനിച്ചത്. എന്നാല്‍ ജനിച്ചയുടനെ ഒരു കുഞ്ഞ് മരണത്തിന് കീഴടങ്ങി. അന്ന് ആ ദു:ഖവാര്‍ത്ത ക്രിസ്റ്റിയാനോ ആരാധകരെ അറിയിച്ചിരുന്നു. മാതാപിതാക്കള്‍ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വേദന കുഞ്ഞിനെ നഷ്ടമാകുന്നതാണ് എന്നും ക്രിസ്റ്റ്യാനോ അന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
എന്നാൽ, ക്രിസ്റ്റ്യാനോയുടെ കുടുംബത്തിലുണ്ടാ ആദ്യത്തെ ദുരന്തമായിരുന്നില്ല അതെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ പങ്കാളി ജോർജിന റോഡ്രിഗസ്. മുമ്പ് മൂന്ന് തവണ ഗര്‍ഭം അലസിപ്പോയെന്നും ആ സമയത്തെല്ലാം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടേയാണ് കടന്നുപോയതെന്നും അവര്‍ വെളിപ്പെടുത്തുന്നു.
'ഗര്‍ഭിണിയായിരുന്ന സമയത്ത് ഓരോ തവണയും പേടിച്ചാണ് ഡോക്ടറുടെ അടുത്ത് പോയിരുന്നത്. ഓരോ സ്‌കാനിങ്ങിന് പോകുമ്പോഴും പേടിയായിരുന്നു. പരിശോധനയില്‍ കുഞ്ഞുങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞാല്‍ സമാധാനത്തോടെ വീട്ടിലേക്ക് മടങ്ങും'- ജോര്‍ജിന ഡോക്യുമെന്ററിയില്‍ പറയുന്നു.
കുഞ്ഞിനെ നഷ്ടമായതാണ് നഷ്ടമായതാണ് തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ കാലമെന്നും ജോർജിന പറഞ്ഞു. അഞ്ച് കുഞ്ഞുങ്ങളുടെ പിതാവാണ് ക്രിസ്റ്റ്യാനോ. ഇതില്‍ ആദ്യ മൂന്നു പേര്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ജനിച്ചത്. ഇളയ രണ്ട് കുഞ്ഞുങ്ങളുടെ അമ്മ ജോര്‍ജിനയാണ്. അവസാനം ഇരട്ടകളായി ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ജനിച്ചത്. ഇതില്‍ ഏഞ്ചല്‍ എന്ന് പേര് നല്‍കിയ ആണ്‍കുഞ്ഞിനെയാണ് നഷ്ടമായത്. പെണ്‍കുട്ടിക്ക് ബെല്ല എന്നാണ് പേര് നല്‍കിയത്.
lost one of the twins, miscarried three times; Cristiano Ronaldo's partner Georgina Rodriguez opens up