ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ ഏറ്റവും പുതിയ ചിത്രം പഠാനെതിരെയുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു.
ജനുവരി 25 ന് ബദ്‌വാലി ചൗക്കി മേഖലയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇന്‍ഡോര്‍ സ്വദേശിയായ റജിക് എന്ന 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്. ജനുവരി 25 ന് ബജ്‌റംഗ്ദളിന്‍റെ നേതൃത്വത്തില്‍ ഇൻഡോറിലെ കസ്തൂർ ടാക്കീസ് കോംപ്ലക്സിൽ ഒരു പ്രതിഷേധം നടന്നിരുന്നു.
ചിത്രത്തിലെ ഒരു ഗദാന രംഗത്തില്‍ നടി ദീപിക പദുക്കോൺ ധരിച്ചിരുന്ന ബിക്കിനിയുടെ നിറത്തെ ചൊല്ലിയായിരുന്നു പ്രതിഷേധം. ഇതിനിടയിലാണ് യുവാവ് പ്രകോപനപരമായ പ്രസംഗം നടത്തുകയും ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തത്.
ബജ്‌റംഗ്ദളിന്‍റെ പ്രതിഷേധത്തിനിടെ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ മുദ്രാവാക്യം ഉയർന്നുവെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. പ്രതിഷേധ വീഡിയോ പരിശോധിച്ച ശേഷം പൊലീസ് യുവാവിനെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം സെൻട്രൽ ജയിലിലേക്ക് മാറ്റിയതായ സദർ ബസാർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് സുനിൽ ശ്രീവാസ്തവ പറഞ്ഞു. കസ്തൂർ ടാക്കീസ് കോംപ്ലക്‌സിൽ നടന്ന സമരത്തിൽ ആക്ഷേപകരമായ മുദ്രാവാക്യം വിളിച്ചതിന് പ്രാദേശിക ബജ്‌റംഗ്ദൾ കൺവീനർ തന്നു ശർമ ഉൾപ്പെടെ ഏഴുപേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Pathan Controversy: Police registered a case against the youth who shouted hate slogans