മുംബൈ: മോഡലിന്‍റെ പരാതിയെ തുടര്‍ന്ന് എടുത്ത കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി നടി രാഖി സാവന്ത് ബോംബെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. വനിതാ മോഡലിന്‍റെ ആക്ഷേപകരമായ വീഡിയോകളും ഫോട്ടോകളും സൈബര്‍ ഇടത്ത് പ്രചരിപ്പിച്ചു എന്നതാണ് രാഖി സാവന്തിനെതിരായ ആരോപണം.

മോഡലിന്‍റെ പരാതിയെ തുടർന്നാണ് താരത്തിനെതിരെ കേസെടുത്തത്. നേരത്തെ രാഖിയെ മുംബൈ പൊലീസ് കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. അന്ന് മണിക്കൂറുകളോളം ഇവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. രാഖി അറസ്റ്റിലായി എന്ന വിവരങ്ങള്‍ തുടര്‍ന്ന് പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് ഇവരെ പൊലീസ് വിട്ടയക്കുകയായിരുന്നു.

വീണ്ടും ഇവരെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചതോടെയാണ് രാഖി സാവന്ത് ബോംബെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസില്‍ നടിയുടെ അറസ്റ്റുണ്ടാകും എന്നാണ് വിവരം.സിനിമ നടി കൂടിയായ പ്രശസ്ത മോഡലാണ് രഖിക്കെതിരെ രംഗത്ത് എത്തിയത്. മുംബൈ അംബോലി പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ പരാതി നല്‍കിയത്. ഈ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് ജനുവരി 19ന് രാഖിയെ ചോദ്യം ചെയ്തത്.
നേരത്തെ പരാതിക്കാരിയായ മോഡല്‍ രാഖിക്കെതിരെ പൊലീസ് ഫയര്‍ ചെയ്ത എഫ്ഐആറിന്‍റെ കോപ്പി സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരുന്നു. ഭർത്താവ് ആദിൽ ഖാനുമായി ചേർന്ന് ആരംഭിക്കുന്ന ഡാൻസ് അക്കാദമി തുടങ്ങാനിരിക്കേയാണ് രാഖി കേസില്‍ കുടുങ്ങിയത്. അതേ സമയം 2022 മെയ് 29നാണ് നടി രാഖി മൈസൂരിലെ ബിസിനസുകാരനായ ആദിൽ ഖാൻ ദുറാനിയെ വിവാഹം ചെയ്തത്.

എന്നാല്‍ ഈ മാസം മാത്രമാണ് രണ്ടുപേരും വിവാഹിതയാണെന്ന കാര്യം രാഖി വെളിപ്പെടുത്തിയത്. ആദിലിന്‍റെ വീട്ടുകാർ ബന്ധം അംഗീകരിച്ചില്ല എന്നും, ആദിൽ വിവാഹക്കാര്യം സമ്മതിച്ചു തരാൻ തയാറല്ല എന്നുമാണ് രാഖി വെളിപ്പെടുത്തിയത്. എന്നാൽ ആദിൽ പിന്നീട് വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചു.
Content Highlight: The case is serious and may go to jail; Rakhi Sawant in High Court


































