നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രമെന്ന നിലയിൽ പ്രേക്ഷക ശ്രദ്ധനേടിയ സിനിമയാണ് 'പഠാൻ'.
ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പുറത്തിറങ്ങിയ പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിലെ ആദ്യഗാനത്തിനെതിരെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടെങ്കിലും പഠാന്റെ പ്രേക്ഷക പ്രീതിയ്ക്ക് കുറവൊന്നും തട്ടിയില്ല എന്നതാണ് വാസ്തവം.

ഇപ്പോഴിതാ പഠാനെതിരെ വീണ്ടും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബജ്രംഗ്ദൾ പ്രവർത്തകർ. പഠാൻ ഗുജറാത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് ബജ്രംഗ്ദൾ പ്രവർത്തകർ പറയുന്നത്.
സെൻസർ ബോർഡ് അനുമതി നൽകിയാലും ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാൻ അനുവദിക്കില്ല. നേരത്തെ ഇവർ മാൾ നശിപ്പിക്കുകയും പഠാന്റെ പോസ്റ്ററുകൾ നശിപ്പിക്കുകയും പ്രതിഷേധങ്ങൾ നടത്തി കോലം കത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ ഭീഷണി.
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി നിർമ്മാതാവ് അശോക് പണ്ഡിറ്റ് രംഗത്തെത്തി. ബജ്രംഗ്ദൾ നടപടിയെ പൂർണ്ണമായും അപലപിക്കുന്നതയും ഈ രാജ്യം ഒരു ഭരണഘടന, ഒരു നിയമം, നടപ്പിലാക്കുന്ന ഏജൻസികൾ എന്നിവയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത് എന്നും നിർമ്മാതാവ് ഇ ടൈംസിനോട് പറഞ്ഞു.
ഇങ്ങനെ ഭീഷണിപ്പെടുത്തുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറയുന്നു. സർക്കാർ നൽകിയ നിയമപരമായ അനുമതിക്ക് ശേഷം സിനിമ റിലീസ് ചെയ്യേണ്ടത് ഒരു ചലച്ചിത്ര നിർമ്മാതാവിന്റെ അവകാശമാണെന്നും അശേക് കൂട്ടിച്ചേർത്തു.
Content Highlight: Now the Bajrang Dal workers have again threatened Pathan.

































