ജെയിംസ് കാമറൂണിന്‍റെ അവതാർ സിനിമയുടെ രണ്ടാം ഭാഗം അവതാർ: ദി വേ ഓഫ് വാട്ടർ, വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. ലോകത്തെങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുമ്പോള്‍ ഒരു സങ്കടകരമായ വാർത്തയും വരുന്നുണ്ട്.
ഈ ബ്രഹ്മാണ്ട ചിത്രം തിയേറ്ററുകളിൽ കാണുന്നതിനിടെ ആന്ധ്രാപ്രദേശിൽ ഒരാൾ മരിച്ചു. വരുന്ന റിപ്പോർട്ടുകൾ പ്രകാരം ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിൽ നിന്നുള്ള വ്യക്തിയാണ് തന്റെ ഇളയ സഹോദരനോടൊപ്പം ജെയിംസ് കാമറൂൺ ചിത്രം കാണുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചത്.
ഇന്ത്യാ ടുഡേ റിപ്പോർട്ട് അനുസരിച്ച്, മരിച്ച ലക്ഷ്മിറെഡ്ഡി ശ്രീനു എന്നയാളാണ് മരണപ്പെട്ടത്. അവതാർ 2 കാണാൻ പെദ്ദാപുരത്തെ ഒരു സിനിമാ തിയേറ്ററിലാണ് ഇയാള്‍ എത്തിയത്. ചിത്രം കാണുന്നതിനിടെ ഇയാള്‍ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഒപ്പം ഉണ്ടായിരുന്ന അനുജൻ ഇയാളെ ഉടന്‍ പെദ്ദാപുരം സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എത്തിയപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. അവതാർ കാണുമ്പോൾ ഹൃദയസ്തംഭനം ഉണ്ടായ പ്രേക്ഷകനെ സംബന്ധിച്ച് ഇത് ആദ്യമായല്ല വാർത്ത വരുന്നത്.
എപിയുടെ റിപ്പോര്‍ട്ട് പ്രകാരം 2009 ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം കാണുന്നതിനിടയിൽ തായ്‌വാനിലെ 42 കാരനായ ഒരാൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. അതേ സമയം ആദ്യദിനത്തില്‍ അവതാര്‍ ദി വേ ഓഫ് വാട്ടർ ഇന്ത്യയിൽ ഒരു ബ്ലോക്ക്ബസ്റ്റർ ഓപ്പണിംഗ് നടത്തിയെന്നാണ് വിവരം. വിവിധ ഭാഷകളിലായി 40 കോടിയാണ് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്നും ഈ ചിത്രം നേടിയത്.
Content Highlight: Man dies of heart attack while watching Avatar: The Way of Water

































