ഷാരൂഖ് ഖാനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പഠാൻ ആണ് ഇപ്പോൾ ഇന്ത്യൻ സിനിമാ ലോകത്തെ ചർച്ചാ വിഷയം. ചിത്രത്തിലെ ഗാനരംഗത്ത് കാവി ബിക്കിനി ധരിച്ചെത്തിയ ദീപികയ്ക്ക് എതിരെ വൻ വിമർശനങ്ങളാണ് ഉയരുന്നത്.
പഠാൻ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഗാനരംഗത്ത് അഭിനയിക്കാൻ ദീപികയെ, ഭർത്താവായ രൺവീർ എങ്ങനെ അനുവദിച്ചുവെന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ.

എം നാഗേശ്വര റാവു എന്ന മുൻ ഐ പി എസ് ഓഫീസറാണ് രൺവീറിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. 'കുറച്ച് രൂപയ്ക്ക് വേണ്ടി തന്റെ ഭാര്യയെ പരസ്യമായി പീഡിപ്പിക്കാൻ അനുവദിക്കുന്ന അല്ലെങ്കിൽ സഹിക്കുന്ന ഇയാൾ എന്ത് തരത്തിലുള്ള ഭർത്താവാണ്', എന്ന് ഇയാൾ ട്വീറ്റ് ചെയ്യുന്നു.
ട്വീറ്റ് വിവാദമായതിന് പിന്നാലെ റാവുവിന്റെ പോസ്റ്റ് ട്വിറ്റർ ബാൻ ചെയ്യുകയും ചെയ്തു. ഐപിഎസ് ഓഫീസറുടെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്ക് എതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. അതേസമയം, 'പഠാനെ'തിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബേഷരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന പരാതിയെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. മുംബൈ സ്വദേശിയായ സഞ്ജയ് തിവാരിയാണ് പരാതിക്കാരൻ. ചിത്രം ഹിന്ദുത്വത്തെ അപമാനിക്കുന്നു എന്നതാണ് പരാതി.
Content Highlight: How Ranveer allowed Deepika to act in Pathan song; Ex-IPS officer.

































