"അവതാർ: ദി വേ ഓഫ് വാട്ടർ" വ്യാഴാഴ്ച രാത്രി ആദ്യ പ്രദർശനങ്ങളിൽ നിന്ന് യുഎസ്, കനേഡിയൻ ബോക്സ് ഓഫീസുകളിൽ നിന്ന് 17 മില്യൺ ഡോളർ നേടിയതായി വിതരണക്കാരനായ വാൾട്ട് ഡിസ്നി അറിയിച്ചു. യുഎസ് കനേഡിയന്‍ സിനിമാശാലകളിൽ ആദ്യ രാത്രിയിൽ തന്നെ 28 മില്യൺ ഡോളർ വാരിക്കൂട്ടിയ ഡിസ്‌നിയുടെ സമീപകാല റിലീസായ "ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവറിനൊപ്പം" എത്താന്‍ അവതാറിന്‍റെ പുതിയ പതിപ്പിന് ആയില്ലെന്നാണ് വിവരം.
അന്താരാഷ്‌ട്ര സിനിമ വിപണിയില്‍ എക്കാലത്തെയും ഏറ്റവും വലിയ പണം വാരിപ്പടമായിരുന്ന അവതാറിന്‍റെ സിനിമയുടെ തുടർച്ചയായ സിനിമ ബുധനാഴ്ച മുതല്‍ തുടങ്ങിയ പ്രദര്‍ശനത്തില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 50.4 മില്യൺ ഡോളര്‍ നേടിയെന്നാണ് വിവരം. "ദി വേ ഓഫ് വാട്ടർ" അതിന്റെ നിര്‍മ്മാണ ചിലവ് തിരിച്ചുപിടിക്കും എന്നതാണ് ഹോളിവുഡിന്റെ വലിയ ചോദ്യം.
"ദി വേ ഓഫ് വാട്ടർ" നിര്‍മ്മാതാക്കള്‍ക്ക് ബ്രേക്ക് ഈവണ്‍ ആകണമെങ്കില്‍ ടിക്കറ്റ് ചാര്‍ജ് വിഭജനനത്തിന് ശേഷം 2 ബില്യൺ ഡോളർ എങ്കിലും തീയറ്ററില്‍ നിന്നും ഉണ്ടാക്കേണ്ടതുണ്ടെന്നാണ് ജിക്യൂ മാഗസിന്‍റെ ഒരു റിപ്പോര്‍ട്ട് പറയുന്നത്. 3D സാങ്കേതിക വിദ്യയില്‍ 13 വർഷത്തോളം എടുത്താണ് ദി വേ ഓഫ് വാട്ടർ നിര്‍മ്മിച്ചിരിക്കുന്നത്.
ഇതിന്‍റെ ഒന്നാം ഭാഗം ആഗോള ടിക്കറ്റ് വിൽപ്പനയിൽ 2.9 ബില്യൺ നേടിയ സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയചിത്രമാണ്. ജെയിംസ് കാമറൂണ്‍ ആണ് പടം അണിയിച്ചൊരുക്കിയിരിക്കുന്നത്. 2012ലാണ് അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. അന്നുതന്നെ ചിത്രങ്ങളുടെ റിലീസും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബർ 17 നും നാലാം ഭാഗം 2024 ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബർ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൊവിഡ് പടർന്ന സാഹചര്യത്തിൽ റിലീസുകൾ പ്രഖ്യാപിച്ച സമയത്ത് നടത്താനായിരുന്നില്ല. ചിത്രത്തിന്‍റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlight: "Avatar: The Way of Water"; Walt Disney Says It Made $17 Million in First Day

































