ബോളിവുഡിലെ സൂപ്പര്‍ നായികയാണ് പ്രിയങ്ക ചോപ്ര. കരിയറില്‍ പല വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട് പ്രിയങ്കയ്ക്ക്. കാസ്റ്റിംഗ് കൗച്ച് മുതല്‍ ഇരുണ്ട നിറത്തിന്റെ പേരിലുള്ള കളിയാക്കലുകളും മാറ്റി നിര്‍ത്തലുകളുമെല്ലാം പ്രിയങ്കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ ഒരിക്കല്‍ തന്നെ കളിയാക്കിവരേയും വിമര്‍ശിച്ചവരേയും പോലും തന്റെ ആരാധകരാക്കി മാറ്റാന്‍ പ്രിയങ്കയ്ക്ക് സാധിച്ചു.
ഈയ്യടുത്താണ് തന്റെ ജീവിതത്തിലെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ടുള്ള ഒരു പുസ്തകം പ്രിയങ്ക രചിക്കുന്നത്. പ്രിയങ്കയുടെ കരിയറിലേയും ബോളിവുഡിലേയും ഇതുവരേയും ആര്‍ക്കുമറിയാതിരുന്ന പല കാര്യങ്ങളും പുസ്തകത്തില്‍ പ്രിയങ്ക വെളിപ്പെടുത്തുന്നുണ്ട്. പുറമെക്കാരിയായതിന്റെ പേരില്‍ ബോളിവുഡില്‍ താന്‍ നേരിട്ട കടുത്ത വിവേചനങ്ങളെക്കുറിച്ച് പുസ്തകത്തില്‍ പ്രിയങ്ക ചോപ്ര തുറന്നടിക്കുന്നുണ്ട്.

അണ്‍ഫിനിഷ്ഡ് എന്ന പേരിലെഴുതിയ പുസ്തകത്തില്‍ ഒരിക്കല്‍ സല്‍മാന്‍ ഖാന്‍ സഹായിക്കാനെത്തിയ കഥയും പ്രിയങ്ക പങ്കുവെക്കുന്നത്. തന്റെ കരിയറിന്റെ തുടക്കത്തിലെ അനുഭവമാണ് പ്രിയങ്ക പറയുന്നത്. ഒരു പാട്ടരംഗത്തില്‍ തന്നോട് വിവസ്ത്രയായി അടിവസ്ത്രങ്ങളില്‍ നില്‍ക്കാന്‍ നിർമ്മാതാവ് ആവശ്യപ്പെട്ടുവെന്നാണ് പ്രിയങ്ക പറയുന്നത്.
നിർമ്മാതാവിന്റെ വാക്കുകള്‍ തന്നെ ഭയപ്പെടുത്തിയെന്നാണ് താരം പറയുന്നത്. ''എന്ത് സംഭവിച്ചാലും അടിവസത്രം കാണണം. ഇല്ലെങ്കില്‍ സിനിമ കാണാന്‍ ജനം വരില്ല'' എന്നായിരുന്നു നിർമ്മാതാവ് പറഞ്ഞത്.

ഇത് കേട്ടതോടെ താരം ഷൂട്ട് ചെയ്യാന്‍ വിസമ്മതിക്കുകയും സെറ്റില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ഈ സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് തന്നെയായിരുന്നു പ്രിയങ്ക ചോപ്ര മുജ്‌സെ ഷാദി കരോഗി എന്ന സിനിമയില്‍ അഭിനയിച്ചിരുന്നത്. സല്‍മാന്‍ ഖാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍.
താന്‍ നേരിട്ട അപമാനത്തെക്കുറിച്ച് സല്‍മാന്‍ ഖാനോട് പറഞ്ഞു. ഇതോടെ സല്‍മാന്‍ ഖാന്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇതിന് ശേഷം ആ ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും പ്രിയങ്ക ചോപ്രയോട് മാന്യമായി പെരുമാറിയെന്നാണ് താരം പറയുന്നത്.
Content Highlight: No matter what happens, underwear must be seen; The star's words went viral

































