കന്നട നടൻ പുനീത് രാജ്കുമാറിന്റെ (Puneeth Rajkumar) അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. താരങ്ങളടക്കം നിരവധി പേരാണ് പ്രിയ സുഹൃത്തിനെ സഹപ്രവർത്തകനെ അവസാനമായി ഒരുനോക്കു കാണാൻ കണ്ഡീരവ സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. ഈ അവസരത്തിൽ പുനീതിന്റെ കുടുംബ ഡോക്ടറായ ബി രമണ റാവു(Ramana Rao) പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. പുനീതിനെ തന്റെ ക്ലിനിക്കിലേക്ക്(clinic.) കൊണ്ടുവന്നപ്പോള്‍ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും സാധാരണമായിരുന്നുവെന്ന് രമണ പറയുന്നു.
ജിമ്മിലെ വ്യായാമത്തിന് ശേഷമാണ് പുനീതിന് അസ്വസ്ഥതകള്‍ തോന്നിയത്. ഭാര്യ അശ്വിനിക്കൊപ്പമാണ്(Ashwini) ക്ലിനിക്കിൽ എത്തിയതെന്നും ഡോക്ടർ പറഞ്ഞു. "സുഖമില്ലെന്ന് പറഞ്ഞാണ് പുനീത് ക്ലിനിക്കിലേക്ക് വന്നത്. അദ്ദേഹത്തിന്റെ ബിപി സാധാരണമായിരുന്നു. എന്നാല്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. ജിമ്മില്‍ നിന്ന് നേരെ വന്നത് കൊണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് അസ്വാഭാവികമായൊന്നും തോന്നിയില്ല. നെഞ്ചുവേദനയെ കുറിച്ചൊന്നും സൂചിപ്പിച്ചില്ല. എന്നാൽ, ഇസിജിയില്‍ ചെറിയ വ്യതിയാനം കണ്ടപ്പോള്‍ വിക്രം ആശുപത്രിയിലേക്ക് പോകാൻ പറയുകയായിരുന്നു. അവിടെ എത്തിയപ്പോഴേക്കും പ്രശ്‌നങ്ങള്‍ ഗുരുതരമാവുകയും മരണത്തിലെത്തുകയും ചെയ്തു", രമണ റാവു പറയുന്നു.
ചിട്ടയായ ജീവിതരീതി ആയിരുന്നു പുനീതിന്റേത്. എല്ലാദിവസവും വ്യായാമം ചെയ്യും. ചെറുപ്പമായിരുന്നു. പ്രമേഹമോ, ബിപിയോ ഇല്ല. മറ്റ് അസുഖങ്ങള്‍ക്ക് മരുന്നുകളൊന്നും കഴിച്ചിരുന്നില്ല. സന്തോഷവാനായ വ്യക്തിയായിരുന്നുവെന്നും രമണ റാവു കൂട്ടിച്ചേർത്തു.
Content Highlight: Puneet's was an orderly way of life, says the doctor.
































