കന്നഡ സിനിമാലോകത്തെ സൂപ്പര്‍താരമായ പുനീത് രാജ്കുമാറിന്റെ വേര്‍പാടില്‍ വിറുങ്ങലിച്ച് സിനിമാലോകം. സിനിമാകുടുംബത്തില്‍ നിന്നും വെള്ളിത്തിരയിലേക്കെത്തിയ പുനീത് സ്വന്തമായ ഇടം നേടിയെടുത്ത് മുന്നേറുകയായിരുന്നു. അദ്ദേഹത്തിന്റേതായി ഇറങ്ങിയ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച പുനീത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. പുനീതിന് ആദരാഞ്ജലി നേര്‍ന്നുള്ള കുറിപ്പ് പങ്കിട്ടെത്തിയിരിക്കുകയാണ് സംവിധായകനായ സാജിദ് യഹിയ.
ചിലരെ സ്‌ക്രീനിൽ കാണുമ്പോൾ തന്നെ നമുക്ക് അനുഭവപ്പെടുന്നൊരു കരിസ്മാറ്റിക് എനർജിയും സ്ക്രീൻ പ്രെസെൻസുമുണ്ട്. സിനിമ മോശമാണെങ്കിൽ കൂടി പ്രേക്ഷകനെ പിടിച്ചിരുത്തൊരു മാജിക്. പുനീത് രാജ്‌കുമാർ, അപ്പു, അദ്ദേഹം അത്തരത്തിലൊരു താരമായിരുന്നു. ഒരു സിനിമയെ ഒറ്റയ്ക്ക് നയിക്കാൻ പോന്നൊരുവൻ.
മിലാനയാണ് പുനീതിന്റെതായി ആദ്യം കാണുന്ന സിനിമ. അവിടെ നിന്നു ഓരോ സിനിമയും പലപ്പോഴും തേടിപ്പിടിച്ചു കാണാൻ ശ്രമിച്ചിട്ടുണ്ട്. വംശി,റാം,ജാക്കി,അരശ് കൂട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ട 'രാജകുമാരാ' ഒടുവിൽ അവസാനമായി കണ്ട യുവരത്ന വരെ.
ഒരു പവർ പാക്ക്ഡ് എന്റർടൈൻമെന്റ് ബ്രാൻഡ് ആയിരുന്നു പലപ്പോഴും പുനീത് സിനിമകൾ. കാണുന്നവരെ വളരെ റിലാക്സ്ഡാക്കുന്ന, ആവേശമുണർത്തുന്ന രോമാഞ്ചം നൽകുന്ന സിനിമകൾ. അസാധ്യമായ ഡാൻസ് എനർജി, ഫൈറ്റ് ഇങ്ങനെ ഒരു കൊമേഴ്ഷ്യൽ താരത്തിനാവശ്യമായ ചേരുവകൾ കൃത്യമായി സമ്മേളിച്ചിരുന്ന ഇടമായിരുന്നു പുനീത്.
ഒരു പക്ഷെ കരിയറിന്റെ പീക്ക് സമയത്തിൽ നിൽക്കുമ്പോൾ ഇനി അങ്ങോട്ട് കുറച്ചു കൂടി ഗൗരവത്തിലുള്ള, അഭിനയ സാധ്യതയുള്ള മികച്ച കഥാപാത്രങ്ങൾ കൂടി പുനീതിൽ നിന്നു പ്രതീക്ഷിക്കാമായിരുന്നു. ഒരു വിട പറച്ചിൽ കൊണ്ടോ അനുശോചനം കൊണ്ടോ നികത്താവുന്നൊരു നഷ്ടമല്ല പുനീതിന്റേത്. കാരണം, പുനീതൊരു സൂപ്പർ താരം മാത്രമായിരുന്നില്ല.
ഓൺ സ്ക്രീനിലും, ഓഫ് സ്ക്രീനിലും. അയാളൊരു ജനതയുടെ ആഘോഷം കൂടിയായിരുന്നു. പ്രിയ പുനീത്. തിരയിലെ ഓർമ്മകൾക്ക്,കാഴ്ച്ചകൾക്ക്, ആഘോഷങ്ങൾക്ക്,പകർന്ന ആവേശത്തിന് നന്ദി, വിട. എന്നുമായിരുന്നു സാജിദ് കുറിച്ചത്. താരങ്ങളും സംവിധായകരുമെല്ലാം പുനീതിന് ആദരാഞ്ജലി നേര്‍ന്നെത്തിയിരുന്നു.
Content Highlight: Puneet was a celebration of a people

































