വെറും നാല് സിനിമകൾ മാത്രം സംവിധാനം ചെയ്ത് ഇന്ത്യയിലെ അറിയപ്പെടുന്ന സംവിധായകരിൽ ഒരാളായി മാറിയ വ്യക്തിയാണ് സംവിധായകൻ അറ്റ്ലി. വിജയ്, നയൻതാര ജോഡികൾ കേന്ദ്രകഥാപാത്രങ്ങളായ ബിഗിലാണ് അവസാനമായി അറ്റ്ലിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത സിനിമ. അടുത്തിടെ അഞ്ചാമത്തെ ചിത്രം ഷാരൂഖിനെ നായകനാക്കി ചെയ്യാൻ പോകുന്ന സന്തോഷം അറ്റ്ലി തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.
നയൻതാരയായിരുന്നു ചിത്രത്തിൽ നായിക. സിനിമയുടെ ഷൂട്ടിങ് ഇപ്പോൾ നടക്കേണ്ടതായിരുന്നു എന്നാൽ ഷാരൂഖ് ഖാന്റെ മകൻ ആര്യനെ എൻസിബി ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതോടെ ഷാരൂഖിന് ഷൂട്ടിങിന് എത്തിച്ചേരാൻ പറ്റാത്ത അവസ്ഥയായി. അതിനാൽ ഇപ്പോൾ സിനിമയുടെ ചിത്രീകരണം നീട്ടിവെച്ചിരിക്കുകയാണ്.
പേരിടാത്ത അറ്റ്ലി സിനിമയിൽ ഷാരൂഖ് ഡബിൾ റോൾ ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടാണ് ചർച്ചയാകുന്നത്. ചിത്രത്തിലെ നായികയായിരുന്ന നയൻതാര സിനിമയിൽ നിന്നും പിന്മാറിയെന്നാണ് അറ്റ്ലിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.
ആദ്യം സാമന്തയെയായിരുന്നു ചിത്രത്തിലേക്ക് അറ്റ്ലി കണ്ടുവെച്ചിരുന്നത് എന്നാൽ പല കാരണങ്ങൾ അത് നടക്കാതെ വന്നതോടെയാണ് നയൻതാരയുമായി ചർച്ച നടത്തി അറ്റ്ലി നയൻസിനെ നായികയാക്കാൻ തീരുമാനിച്ചത്. മകന്റെ അറസ്റ്റും വിവാദങ്ങളുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിൽ നിന്നും മാറിനിൽക്കുകയാണ് ഷാരൂഖ്. കിങ് ഖാന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട വാർത്തകളാണോ ഷാരൂഖ് ചിത്രത്തിൽ നിന്നും പിന്മാറാൻ നയൻസിനെ പ്രേരിപ്പിച്ച കാരണമെന്നത് സംബന്ധിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നടക്കുന്നത്.
എന്നാൽ ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഡേറ്റുകൾ തമ്മിൽ യോജിക്കാത്തതിനാലാണ് നയൻതാര പിന്മാറിയത് എന്നാണ് വിവരം. ഒക്ടോബറും നവംബറിന്റെ ആദ്യ പകുതിയുമായിരുന്നു അറ്റ്ലി ചിത്രത്തിന്റെ ഷൂട്ടിങിനായി നയൻതാര മാറ്റിവെച്ചിരുന്നത്. എന്നാൽ ഷാരൂഖിന്റെ വിവാദങ്ങൾ നടക്കുന്നതിനാൽ ഇപ്പോൾ അദ്ദേഹത്തിന് ഷൂട്ടിങിനെത്താൻ സാധിക്കില്ല.
അതിനാൽ തന്നെ മുകളിൽ പറഞ്ഞ സമയത്ത് ചിത്രീകരണം നടത്തുകയെന്ന് അറ്റ്ലിക്കും സാധ്യമല്ല. മറ്റ് നിരവധി സിനിമകൾ ചെയ്യാനും നയൻസ് കരാർ ഒപ്പിട്ടിട്ടുണ്ട്. ഇനിയും അറ്റ്ലി സിനിമയ്ക്ക് വേണ്ടി കാത്തിരുന്നാൽ മറ്റ് പ്രോജക്ടുകൾ ചെയ്യാൻ നയൻതാരയ്ക്ക് സാധിക്കില്ല. അതിനാലാണ് ചിത്രത്തിൽ നിന്നും പിന്മാറാന് താരം തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട്.
നിർമ്മാതാക്കൾ ഇപ്പോൾ തങ്ങളുടെ ചിത്രത്തിനായി മറ്റൊരു നായികയെ തിരയുകയാണെന്നാണ് റിപ്പോർട്ട്. നയൻതാരയെപ്പോലെ ഇന്ത്യയിൽ പ്രശസ്തയും പ്രഗത്ഭയുമായ ഒരു നടിയെയാണ് അണിയറപ്രവർത്തകർ തിരയുന്നത്. സാമന്ത റൂത്ത് പ്രഭുവുമായി നിർമാതാക്കൾ വീണ്ടും സംസാരിക്കാനും താരത്തെ സിനിമയുടെ ഭാഗമാക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ നടിയിൽ നിന്നോ നിർമ്മാതാക്കളിൽ നിന്നോ ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നടി പ്രിയാമണിയും ഷാരൂഖ്-അറ്റ്ലി ചിത്രത്തിൽ സുപ്രധാന റോളിൽ എത്തുന്നുണ്ട്. സാമന്തയെയാണ് സംഘം നായികയായി ഉറപ്പിക്കുന്നതെങ്കിൽ ഒരു ഹിന്ദി ചിത്രത്തിനായി രണ്ട് തെന്നിന്ത്യൻ നടിമാർ ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി സംഭവിക്കും. വളരെ ചുരുക്കമായി മാത്രമെ രണ്ട് തെന്നിന്ത്യൻ സൂപ്പർ നായികമാർ ബോളിവുഡിൽ ഒരുമിച്ച് അഭിനയിക്കുന്ന സാഹചര്യമുണ്ടാകാറുള്ളൂ.
വെബ് സീരിസ് ഫാമിലി മാൻ രണ്ടാം സീസണിലൂടെ ബോളിവുഡിൽ കഴിഞ്ഞ വർഷം ചുവടുറപ്പിച്ചിരുന്നു സാമന്ത. ഒക്ടോബര്‍ രണ്ടിനാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായത്.
ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. മജിസ്ട്രേറ്റും സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ആര്യൻ ഖാന്‍ ഇപ്പോൾ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടാനുള്ള ശ്രമത്തിലാണ്. ആര്യന്‍ ഖാന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകനും ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗി എത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
This is the reason why Nayanthara withdrew from Shah Rukh Khan movie ...