തീരെ ചെറിയ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ കൈകാര്യം ചെയ്യുകയെന്നത് എളുപ്പമുള്ള ജോലിയല്ല. അത് അധ്യാപകര്‍ക്കായാലും വീട്ടുകാര്‍ക്കായാലും. 'പാരന്‍റിംഗ്' പലപ്പോഴും കൃത്യമായി മനസിലാക്കാത്തത് മൂലം മിക്ക മാതാപിതാക്കള്‍ക്കും ഭാരിച്ച ജോലിയായി മാറാറുമുണ്ട്. എന്നാല്‍ മനസ് വച്ചാല്‍ ഇതിനെ ലളിതമായും നിസാരമായും കൈകാര്യം ചെയ്യാമെന്നോര്‍മ്മിപ്പിക്കുകയാണ് ഒരമ്മ.
നാല് വയസുള്ള കുട്ടിയെ കുറിച്ചറിയാൻ ടീച്ചര്‍ അമ്മയ്ക്ക് അയച്ച ചോദ്യങ്ങളടങ്ങിയ ഫോമില്‍ ഈ അമ്മ നല്‍കിയ മറുപടികള്‍ ഇപ്പോള്‍ വൈറലാണ്. ഏവരെയും ചിരിപ്പിക്കുന്ന, അതേസമയം തന്നെ ചിന്തിപ്പിക്കുന്ന ഉത്തരങ്ങളാണിവയെന്ന് നിസംശയം പറയാനാകും. യുഎസ് നോവലിസ്റ്റും, 'ന്യൂ യോര്‍ക്ക് മാഗസിനി'ൽ ഫീച്ചര്‍ റൈറ്ററുമായ എമിലി ഗോള്‍ഡാണ് മകന്‍റെ അധ്യാപികയുടെ ചോദ്യങ്ങള്‍ക്ക് രസകരമായ ഉത്തരങ്ങള്‍ നല്‍കി ശ്രദ്ധേയയായിരിക്കുന്നത്.
കുട്ടികളെ എത്തരത്തിലെല്ലാം ഗൈഡ് ചെയ്യണമെന്നും, അവരെ എങ്ങനെയാണ് മെച്ചപ്പെടുത്തേണ്ടതെന്ന് അറിയാനുമായി പാരന്‍റ്സ് മീറ്റിംഗ് മാത്രമല്ല, ഇന്ന് സ്കൂളുകള്‍ നടത്തുന്നത്. പ്രത്യേകിച്ച് വിദേശരാജ്യങ്ങളില്‍ കുട്ടികളുടെ മാതാപിതാക്കളുമായി അധ്യാപകര്‍ അടുത്ത ബന്ധം തന്നെയാണ് സൂക്ഷിക്കാറ്. ഇതിനായി ഇടയ്ക്കിടെ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇവര്‍ ചോദ്യാവലികളയയ്ക്കും.
ഇതിന് മാതാപിതാക്കള്‍ കൃത്യമായ ഉത്തരവും നല്‍കണം. ഇതനുസരിച്ചായിരിക്കും അധ്യാപകര്‍ കുട്ടികളെ കൈകാര്യം ചെയ്യുക. അത്തരത്തില്‍ നാല് വയസുള്ള മകന്‍റെ അധ്യാപിക അയച്ച ചോദ്യാവലിക്ക് എമിലി അയച്ച രസരമായ മറുപടികള്‍ നോക്കൂ.
ചോദ്യം 1 : സാമൂഹികമായി ഈ വര്‍ഷം കുട്ടിയില്‍ കാണണമെന്ന് ആഗ്രഹിക്കുന്ന മാറ്റം?
ഉത്തരം : എന്തായാലും ഒരു സാമൂഹ്യവിരുദ്ധൻ ആകാതിരുന്നാല്‍ മതി.
ചോദ്യം 2 : അക്കാദമികമായി ഈ വര്‍ഷം കുട്ടി നേടണമെന്നാഗ്രഹിക്കുന്നത്...?
ഉത്തരം : ഇതൊക്കെ ആരാണ് ശ്രദ്ധിക്കുന്നത്, അവന് ആകെ നാല് വയസായിട്ടേ ഉള്ളൂ.
ചോദ്യം 3 : കുട്ടിയെ വിശേഷിപ്പിക്കാൻ മൂന്ന് വാക്കുഖള്‍ തെരഞ്ഞെടുക്കാൻ പറഞ്ഞാല്‍?
ഉത്തരം : തേജസുള്ളവന്‍, സ്വയം പര്യാപ്തൻ, യാതൊരു പ്രയാസവും കൂടാതെ 'കൂള്‍' ആയിരിക്കുന്നവന്‍.
ചോദ്യം 4 : കുട്ടിയെ കുറിച്ച് കൂടുതലെന്തെങ്കിലും അറിയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?
ഉത്തരം : നിങ്ങള്‍ക്ക് ഇല്യയെ (മകനെ) എന്തായാലും ഇഷ്ടപ്പെടും. അത്രയും സ്വീറ്റ് ആയിട്ടുള്ളൊരാളാണ് അവന്‍. ചിലപ്പോഴെങ്കിലും ഞാന്‍ സംശയിക്കാറുണ്ട് അവന്‍ ജനനസമയത്ത് മാറിപ്പോയതായിരിക്കുമോ എന്ന്, അതിന് സാധ്യതയും ഇല്ലെന്നേ, കാരണം ഞാൻ വീട്ടിലാണ് പ്രസവിച്ചത്.
ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് അമിതമായ പഠനഭാരം നല്‍കുന്ന സ്കൂളുകളും വിദ്യാഭ്യാസ സമ്പ്രദായവും അവരെ വലിയ രീതിയില്‍ സമ്മര്‍ദ്ദത്തിലാക്കുന്ന കാലമാണിത്. ഇക്കാലത്ത് ഈ അമ്മ ഒരു മാതൃക തന്നെയാണ്.
കുട്ടികളെ എന്തിലും ഏതിലും ഒന്നാമതെത്തിക്കാൻ ഒന്നാം ക്ലാസ് മുതല്‍ ഓടിനടക്കേണ്ട കാര്യമില്ലെന്നും, അവര്‍ അവരുടെ കഴിവിന് അനുസരിച്ച് വളരട്ടെയെന്നും ചെറുപ്രായത്തില്‍ തന്നെ അവരെ സമ്മര്‍ദ്ദത്തിലാക്കരുതെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
Check out the answers given by a mother to the questions sent by the teacher to understand about the child...