(https://moviemax.in/) മലയാളികളെ കുടുകുടെ ചിരിപ്പിച്ച പ്രിയ കലാകാരൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും സിനിമാലോകവും പ്രേക്ഷകരും ഇന്നും മുക്തരായിട്ടില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഹൃദയാഘാതം മൂലമായിരുന്നു താരത്തിന്റെ അന്ത്യം. നവാസ് അവസാനമായി വേഷമിട്ട 'പ്രകമ്പനം' എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെ, സഹോദരനും നടനുമായ നിയാസ് ബക്കർ നവാസിന്റെ കുടുംബത്തെക്കുറിച്ച് പങ്കുവെച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.
തന്റെ അസാന്നിധ്യത്തിലും ആരെയും ആശ്രയിക്കാതെ അന്തസ്സോടെ ജീവിക്കാൻ നവാസ് തന്റെ ഭാര്യ രഹ്നയെയും മക്കളെയും പ്രാപ്തരാക്കിയിട്ടുണ്ടെന്ന് നിയാസ് പറഞ്ഞു. നവാസിന്റെ മരണശേഷം മറ്റൊരാളുടെ സഹായത്തിനായി കൈനീട്ടാതെ സ്വന്തം കാലിൽ നിൽക്കാൻ അവർ കാണിക്കുന്ന ആർജ്ജവത്തിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്നും നിയാസ് കൂട്ടിച്ചേർത്തു. ചിരിയുടെ ലോകത്ത് നിന്നും വിടപറഞ്ഞെങ്കിലും, തന്റെ കുടുംബത്തിന് സുരക്ഷിതമായ ഒരു തണലൊരുക്കിയ ശേഷമാണ് നവാസ് മടങ്ങിയതെന്ന നിയാസിന്റെ വാക്കുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്.
"എല്ലാവരുടേയും ഉത്തരവാദിത്തം അവരവരില്‍ തന്നെയാണ്. ഓരോരുത്തര്‍ക്കും ചെയ്തു കൊടുക്കാനാകുന്നത് എപ്പോഴും ചെയ്തു കൊടുക്കാം. അതിന് ആളും മരിക്കണമെന്നില്ല. നമുക്ക് ചെയ്യാനാകുന്നതൊക്കെ എപ്പോഴും ചെയ്യാം. അവരെ സംബന്ധിച്ചിടത്തോളം രഹ്‌ന അതൊന്നും ആഗ്രഹിക്കുന്നില്ല എന്നതാണ്. ആരും ഒന്നും ചെയ്യേണ്ടതില്ല, കാരണം നവാസിന്റെ താല്‍പര്യം അതാണ്. നവാസ് അധ്വാനിച്ച് വച്ചതുണ്ട്. അതുകൊണ്ട് ജീവിക്കാം, ആരേയും ആശ്രയിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം നമുക്ക് ചെയ്യാന്‍ പറ്റാത്തതില്‍ വേദനയുണ്ട്. അതോടൊപ്പം അങ്ങേയറ്റം സന്തോഷവുമുണ്ട്. കാരണം അങ്ങനെ പറയാന്‍ അവര്‍ പ്രാപ്തരായല്ലോ. അത് ചെറിയ കാര്യമല്ല. നവാസില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന് രഹ്ന പറഞ്ഞിട്ടുണ്ട്. അത് അങ്ങനെയാണ്. എന്റെ ഭാര്യയ്ക്കും അങ്ങനെയാകും. ഭാര്യയില്ലാതെ എനിക്കും ജീവിക്കാനാകില്ല. നമ്മുടെ ബന്ധത്തിന്റെ തീവ്രതയാണത്." നിയാസ് പറയുന്നു.
"സഹായം എന്ന് പറയുന്നത്, ഒരു ദിവസം ഒരു കുടുംബത്തിന് ജീവിക്കാന്‍ വേണ്ടതായ ഒരുപാട് കാര്യങ്ങളുണ്ട്. സമ്പാദ്യത്തിന് അപ്പുറത്ത്. അതിന് അവര്‍ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ ആരേയും ആശ്രയിക്കേണ്ടതില്ല, ആരും ഒന്നും ചെയ്യേണ്ടതില്ല, നമുക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റും എന്ന് ആത്മവിശ്വാസത്തോടെ ഒരാള്‍ പറയുന്നത് എന്തുകൊണ്ടായിരിക്കും? അക്കാര്യത്തില്‍ എന്റെ അനിയന് ഞാനൊരു ബിഗ് സല്യൂട്ട് കൊടുക്കുകയാണ്. അയാളുടെ തീരുമാനവും, ആ തീരുമാനത്തിന് അനുസരിച്ച് കുടുംബത്തെ സജ്ജമാക്കുകയും ചെയ്തു. അവന്‍ അത്യാവശ്യം സമ്പാദിച്ചിട്ടുണ്ട്. നാലഞ്ച് കോടിയുടെ അസറ്റ് അവനുണ്ട്. കുഴപ്പൊന്നുമില്ല. രഹ്ന ആരേയും ആശ്രയിക്കാന്‍ ആഗ്രഹിക്കുന്നില്ല." നിയാസ് കൂട്ടിച്ചേർത്തു. മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലായിരുന്നു നിയാസിന്റെ പ്രതികരണം.
Content Highlight: 'Nawaz enabled them to live without depending on anyone'; Brother Niaz Bakar

































