നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. നിരന്തരം പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ശ്രീനാഥ് ഭാസിക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കള്ളിയൂര്‍ ശശി അറിയിച്ചു.
ചൊവ്വാഴ്ച അസോസിയേഷന് മുന്നില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ശ്രീനാഥ് ഭാസിയ്ക്ക് മെയില്‍ അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍, അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എടുക്കുക.
നടന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമകള്‍ക്ക് നടപടി ബാധകമാകില്ലെങ്കിലും വരാന്‍ പോകുന്ന സിനിമകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തുക. നിര്‍മ്മാതാക്കള്‍ക്ക് ഉണ്ടായേക്കാവുന്ന നഷ്ടം പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് അസോസിയേഷന്‍ എത്തിച്ചേര്‍ന്നതെന്നും കള്ളിയൂര്‍ ശശി അറിയിച്ചു.
ശ്രീനാഥ് ഭാസിക്കെതിരെ കഴിഞ്ഞ കുറേ നാളുകളായി വ്യാപമായി പരാതി ലഭിക്കുന്ന സാഹചര്യമുണ്ട്. ഇതേ സാഹചര്യത്തില്‍ ഷെയ്ന്‍ നിഗത്തിനെതിരെ പരാതി ലഭിച്ചപ്പോള്‍ സ്വീകരിച്ച അതേ നടപടിയാണ് ശ്രീനാഥ് ഭാസിക്കെതിരെയും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
അതേസമയം, ചൊവാഴ്ച നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ ഔദ്യോഗികമായ നടപടിയുണ്ടാകൂ എന്നും ശ്രീനാഥ് ഭാസിക്കൊപ്പം പരാതിക്കാരിയും നാളെ അസോസിയേഷന് മുന്നില്‍ ഹാജരാകുമെന്നും കള്ളിയൂര്‍ ശശി വ്യക്തമാക്കി.
ഓണ്‍ലൈന്‍ മാധ്യമ അവതാരകയോട് അപമര്യാദയായി പെരുമാറിയ ക്കേസ്; നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം
ഓണ്‍ലൈന്‍ മാധ്യമ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം.
അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്.
സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തത്.
യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി. പരാതിക്കാരിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
അഭിമുഖത്തിന്റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പത്ത് മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ശ്രീനാഥിന് പൊലീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ പൊലീസിനോട് നടന്‍ സാവകാശം തേടിയ ശേഷം ഉച്ചയ്ക്കാണ് ഹാജരായത്.
Kerala Producers Association ready to take action against Srinath Bhasi