വിജയ് ദേവരക്കൊണ്ടയുടെ ചിത്രം ലൈഗറിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. ഇതിന് പിന്നാലെ, നടന്റെ അഹങ്കാരമാണ് പരജായത്തിനു കാരണം എന്ന തരത്തില്‍ പ്രതികരിച്ച് മുംബൈയിലെ പ്രമുഖ തിയറ്ററുടമയും മറാഠി മന്ദിര്‍ സിനിമയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ മനോജ് ദേശായി രംഗത്തുവന്നിരുന്നു.
ഇതോടെ വിജയ് ദേവരക്കൊണ്ട നേരിട്ട് അദ്ദേഹത്തെ സന്ദര്‍ശിച്ചു. ഇവരുടെ കൂടിക്കാഴ്ചയുടെ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുകയാണ്. ഇതിന് പിന്നാലെ നടനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മനോജ് ദേശായി മാപ്പ് പറയുകയും ചെയ്തു.

”അദ്ദേഹം വിനയമുള്ള നല്ല മനുഷ്യനാണ്. നല്ലൊരു ഭാവിയുണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇനി ഞാന്‍ സ്വീകരിക്കും. ഞാന്‍ രണ്ട് നടന്മാരോട് മാത്രമേ മാപ്പ് പറഞ്ഞിട്ടുള്ളു. ഒരാള്‍ അമിതാഭ് ബച്ചനും മറ്റേയാള്‍ വിജയ് ദേവരക്കൊണ്ടയും’- മനോജ് ദേശായി പറഞ്ഞു.
സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന മാധ്യമസമ്മേളനത്തിനിടെ ടീപോയില്‍ കാല് പൊക്കിവെച്ച നടന് നേരെ വലിയ വിമര്‍ശനമാണുയര്‍ന്നത്.
തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ തിയറ്ററിലെത്തിയ ലൈഗറില്‍ അനന്യ പാണ്ഡെ, രമ്യ കൃഷ്ണന്‍ തുടങ്ങിയവര്‍ക്കൊപ്പം ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസനും സ്‌ക്രീനിലെത്തുന്നു. പുരി ജഗന്നാഥാണ് സംവിധാനം.
Content Highlight: Vijay Devarakonda meets the theater owner who criticized him, video

































