ബോളിവുഡ് താര ദമ്പതിമാരായ വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് അജ്ഞാതന്‍ വധ ഭീഷണി നടത്തിയത്. സംഭവത്തില്‍ വിക്കി കൗശല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മുംബൈ സാന്താക്രൂസ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു.
സംഭവത്തില്‍ ഇതുവരെ അറസ്റ്റൊന്നുമുണ്ടായിട്ടില്ലെന്ന് സാന്താക്രൂസ് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം. ബോളിവുഡ് അന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും ആര്‍ഭാടപൂര്‍വ്വമായിരുന്നു വിവാഹം.

വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയ അതിഥികള്‍ക്ക് ചില നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നു. വിവാഹ ഫോട്ടോ എടുക്കാൻ അതിഥികള്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. വിക്കി കൗശലിന്റെ കത്രീനയുടെയും വിവാഹത്തില്‍ പങ്കെടുക്കാൻ 120 പേര്‍ക്കായിരുന്നു ക്ഷണം ഉണ്ടായത്.

ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരുന്നു വിവാഹം. വിക്കി കൗശലിന്റയും കത്രീന കൈഫിന്റെയും വിവാഹം രാജസ്ഥാനിലെ മധോപൂരിലെ സിക്സ് സെൻസസ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു നടന്നത്. കത്രീന കൈഫ് നായികയാകുന്ന ചിത്രമായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് 'ഫോണ്‍ ഭൂത്' ആണ്.
Content Highlight: Vicky Kaushal and Katrina Kaif received death threats, police registered a case

































