മുംബൈ : ഫെമിന മിസ് ഇന്ത്യ 2022 കിരീടം ചൂടി കര്‍ണാടകയുടെ സിനി ഷെട്ടി. ജിയോ വള്‍ഡ് കണ്‍വെൻഷൻ സെന്‍ററില്‍ വച്ച് നടന്ന ഫിനാലെയില്‍ ഇന്നലെയാണ് സിനി ഷെട്ടി മിസ് ഇന്ത്യ 2022 കിരീടം ചൂടിയത്.
സിനി ഷെട്ടി മിസ് ഇന്ത്യ 2022 പട്ടം നേടിയെടുത്തപ്പോള്‍ ഫസ്റ്റ് റണ്ണര്‍ അപ്പായി രാജസ്ഥാന്‍റെ രുബാല്‍ ഷെഖാവത്തും സെക്കന്‍ഡ് റണ്ണറപ്പായി ഉത്തര്‍ പ്രദേശിന്‍റെ ശിനാത്താ ചൗഹാനും തെരഞ്ഞെടുക്കപ്പെട്ടു.
വിവിധ റൗണ്ടുകളിലായി നീണ്ട മത്സരത്തിനൊടുവിലാണ് വിജയികളെ പ്രഖ്യാപിച്ചത്. സിനിമാതാരങ്ങളായ നേഹ ധൂപിയ, ദിനോ മൊറേയ, മലൈക അറോറ, ഡിസൈനര്‍മാരായ രോഹിത് ഗാന്ധി, രാഹുല്‍ ഖന്ന, കൊറിയോഗ്രാഫര്‍ ശ്യാമക് ദവാര്‍, മുൻ ക്രിക്കറ്റ് താരം മിഥാലി രാജ് എന്നിവരായിരുന്നു ജൂറി.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈനായായിരുന്നു മിസ് ഇന്ത്യ 2022 ഓഡിഷനുകള്‍ നടന്നത്. ഇതിന് ശേഷം പല ഘട്ടങ്ങളിലായി നടന്ന മത്സരങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും ശേഷം തെരഞ്ഞെടുക്കപ്പെട്ടവര്‍ മുംബൈയിലേക്ക് ക്ഷണിക്കപ്പെടുകയായിരുന്നു.
ആകെ 31 പേരാണ് മത്സരത്തില്‍ മാറ്റുരച്ചത്. മുംബൈയില്‍ നടന്ന ഗ്രൂമിംഗ് സെഷനുകള്‍ക്കും പരിശീലന പരിപാടികള്‍ക്കും ശേഷമാണ് ഫിനാലെ നടന്നത്. കൊവിഡ് മൂലം ഓണ്‍ലൈനായി ഓഡിഷൻ നടത്തപ്പെട്ടപ്പോള്‍ അത് വലിയ വെല്ലുവിളിയായിരുന്നുവെന്നും എന്നാല്‍ മിടുക്കരായ മത്സരാര്‍ത്ഥികളെ കാണാനും അവരോട് സംസാരിക്കാനുമെല്ലാം സാധിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും ജൂറി അംഗവും നടിയുമായ നേഹ ധൂപിയ പറഞ്ഞു.
കൃതി സാനന്‍, ലോറന്‍ ഗോട്ടിലെബ്, ആഷ് ചാന്ദ്ലര്‍ എന്നീ താരങ്ങളെല്ലാം തങ്ങളുടെ പ്രകടനങ്ങളുമായി അരങ്ങിന് നിറം പകര്‍ന്നു. മനീഷ് പോള്‍ ആയിരുന്നു ചടങ്ങിന്‍റെ അവതാരകൻ.
Content Highlight: Sini Shetty crowned Femina Miss India 2022

































